Madhavam header
Above Pot

“ഇനിയില്ലാ ആ തലപ്പൊക്കം” ആനപ്രേമികളുടെ പ്രിയങ്കരന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

.

ചെര്‍പ്പുളശ്ശേരി : കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആനപ്രേമികളുടെ പ്രിയങ്കരനുമായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗജവീരനാണു കര്‍ണന്‍. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉല്‍സവത്തില്‍ പങ്കെടുത്തത്.

Astrologer

ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവുമധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്‍മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. 1989ലാണ് കര്‍ണനെ ബിഹാറിലെ ചാപ്രയില്‍നിന്ന് നാണു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്.

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉല്‍സവങ്ങളില്‍ വര്‍ഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്.

എഴുന്നള്ളിപ്പ് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ ‘നിലവു’കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും.

എഴുന്നള്ളിപ്പിൽ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്‍റേത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.

വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു. 

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണന്‍ പിടിച്ചുനില്‍ക്കുന്നത്. കര്‍ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. 

.

Vadasheri Footer