Madhavam header
Above Pot

കുന്നംകുളത്തെ ജീർണാവസ്ഥയിലായ കെട്ടിടങ്ങളുടെ പരിശോധന കർശനമാക്കുന്നു

കുന്നംകുളം : കുന്നംകുളം നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചതിനെ തുടർന്ന് കെട്ടിടം നിലം പൊത്തിയതിനെ തുടർന്ന് നഗരസഭാ തല പരിശോധനകൾ കർശനമാക്കുന്നു.
കുന്നംകുളം നഗരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന അനവധി കെട്ടിടങ്ങളാണ് നിലനിൽക്കുന്നത് ഇവ പൊളിച്ചുമാറ്റണമെന്ന നഗരസഭ നിരവധി തവണ ഉടമകളോട് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഞായറാഴ്ച താഴത്തെ പാറയിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബുക്ക് ബൈൻഡിങ് കെട്ടിടം ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയും തകർന്നുവീഴുകയും ചെയ്ത സാഹചര്യത്തിലാണ് കുന്നംകുളത്ത് സ്ഥിതിചെയ്യുന്ന പഴയ കെട്ടിടങ്ങൾ വീണ്ടും ചർച്ചയാകുന്നത്.

നഗരഹൃദയത്തിൽ തന്നെ അപകടാവസ്ഥയിലായ നിരവധി കെട്ടിടങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട് . ഏറെക്കാലത്തെ പഴക്കത്തോടെ നിൽക്കുന്ന ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും ഇനിയും നടപ്പിലായിട്ടില്ല. കുന്നംകുളം ഗുരുവായൂർ റോഡിലും പട്ടാമ്പി റോഡിലും പഴക്കംചെന്ന ജീർണാവസ്ഥയിൽ നിലനിൽക്കുന്ന കെട്ടിടങ്ങൾ ഏറെയുണ്ട്. . അവകാശ തർക്കങ്ങളിലും മറ്റും ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പോലും നിശ്ചിതസമയത്ത് നടത്താറില്ല . ഇതിൽ പലതിലും പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ നഗരസഭയുടെ അനുമതി പോലുമില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. ടൗണിലെ പല കെട്ടിടങ്ങളും മോടിപിടിപ്പിച്ച് പുറമേക്ക് ഭംഗിയായി നിർത്തിയിട്ടു ണ്ടെങ്കിലും ഉള്ളിൽ പഴയ മരങ്ങളും പഴയ ചുവരുകളും പഴയ ഇലക്ട്രിക് സംവിധാനങ്ങളും തന്നെയാണ് നിലനിൽക്കുന്നത്. ഇവയാണ് പലപ്പോഴും അപകടങ്ങളും തീപിടുത്ത ഭീഷണിയും ഉയർത്തുന്നത്.

Astrologer

കുന്നംകുളത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന പഴയ കെട്ടിടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.കുന്നംകുളം തൃശ്ശൂർ റോഡിൽ ബസ് സ്റ്റാൻഡിന് എതിർവശത്തായി നിൽക്കുന്ന പഴയ ഒരു കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഇതിൻറെ താഴത്തെനിലയിൽ ഏതാനും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ ഉടമസ്ഥാവകാശം സംബന്ധിച്ച നഗരസഭയിൽ കൃത്യമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഇത് നഗരസഭ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. വിവിധ കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് നഗരസഭയ്ക്ക് പരാതി ലഭിക്കാത്തതിനാലാണ് അടിയന്തര നടപടികൾ ഉണ്ടാവാത്തത് എന്നാണ് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. കുന്നംകുളത്തെ ടൗൺ വികസനം നടപ്പിലാകുമ്പോൾ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നാണ് നഗരസഭയുടെ നിലപാട്

Vadasheri Footer