Madhavam header
Above Pot

പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു; തിരികെ വരാനാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്ന് റോജോ

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന ഭയം തനിക്കും ഉണ്ടായിരുന്നുവെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.

ചൊവ്വാഴ്ച രാവിലെയാണ് റോജോ അമേരിക്കയില്‍ നിന്നും എത്തിയത്. 9 മണിക്കൂറോളം അന്വേഷണ സംഘം റോജോയുടെ മൊഴിയെടുത്തു. ചില സംശയങ്ങളുടെ പേരിലാണ് പരാതി നല്‍കിയത്. എന്നാല്‍ ഇത്രയും ദുരൂഹതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി ലഭിക്കണം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും റോജോ പ്രതികരിച്ചു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കള്‍ക്കും ഒപ്പമാണ് റോജോ എത്തിയത്.

Astrologer

റോജോയുടെ സഹോദരി റെഞ്ചിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജോളിയുടെ മക്കളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ വെച്ച്‌ ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ജോളി, പ്രജി കുമാര്‍, മാത്യു എന്നിവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനിരിക്കുകയാണ്.

പുതിയതായി 5 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. അതേസമയം കേസിലെ നിര്‍ണായ തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി സൂക്ഷിച്ചിരുന്ന കുപ്പി പൊന്നാമറ്റം വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കാനാകു.

Vadasheri Footer