Above Pot

വളരുന്തോറും പിളരുന്ന കേരള കോൺഗ്രസ്സ് നേരിട്ടത് 11 പിളർപ്പ്

കോട്ടയം : വളരുന്തോറും പിളരുകയും ,പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന പേരുള്ള കേരളം കോൺഗ്രസ്സ് വീണ്ടും പിളർന്ന് ചരിത്രം ആവർത്തിച്ചു . . 1960 കളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസ് ഉത്ഭവം. രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച്‌ കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ വെച്ച്‌ മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി കേരള കോണ്‍ഗ്രസിനു അടിത്തറ പാകി . 1964 മുതല്‍ ഇന്നോളമുള്ള കേരള കോണ്‍ഗ്രസിന്‍റെ ചരിത്രം പതിനൊന്ന് പിളര്‍പ്പുകളുടേ ചരിത്രം കൂടി പറയുന്നു.

new consultancy

Astrologer

കെ എം മാണിയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള അധികാര വടംവലി കേരളാ കോണ്‍ഗ്രസിലെ പതിനൊന്നാം പിളര്‍പ്പിലേക്ക് നയിക്കുകയായിരുന്നു.
പിളര്‍പ്പ് ചരിത്രത്തിലൂടെ

1963 – മുഖ്യമന്ത്രി ആര്‍ ശങ്കര്‍ – ആഭ്യന്തര മന്ത്രി പി ടി ചാക്കോ ശീതയുദ്ധം.

മന്ത്രി പി.ടി.ചാക്കോയുടെ കാര്‍ പീച്ചിയിലേക്കുള്ള യാത്രയില്‍ തൃശൂരില്‍വെച്ച്‌ ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നെന്നും അത് ഭാര്യയല്ലെന്നുമായിരുന്നു വിവാദം ഉയര്‍ന്നത് 1964, ഫെബ്രുവരി 20 ന് പി ടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു. 1964 ആഗസ്ത് – ഹൃദയാഘാതത്തെത്തുടര്‍ന്ന് പി ടി ചാക്കോ അന്തരിച്ചു.
1964 സെപ്റ്റംബര്‍ – ആര്‍ ശങ്കര്‍ മന്ത്രിസഭയെ വീഴ്ത്തിക്കൊണ്ട് പിടി ചാക്കോയുടെ അനുയായികളായിരുന്ന 15 എംഎല്‍എമാര്‍ രാജിവെച്ചു.

1964 ഒക്ടോബര്‍ 9 കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച 15 എംഎല്‍എമാര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടിക്ക് പേരിട്ടത് മന്നത്ത് പത്മനാഭന്‍. പിടി ചാക്കോയും പി.ജെ.ജോസഫും ആര്‍ ബാലകൃഷ്ണ പിള്ളയും മറ്റു പ്രമുഖ നേതാക്കള്‍. താമസിയാതെ കോണ്‍ഗ്രസ്സില്‍നിന്ന് കെഎം മാണിയും കേരള കോണ്‍ഗ്രസ്സിലെത്തി.

1965- നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് 25 സീറ്റില്‍ ജയിച്ചു.
1975 – അച്യുത മേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കേരള കോണ്‍ഗ്രസിന് ക്ഷണം. ഇരട്ടപ്പദവി പാടില്ലെന്ന് വാദിച്ച്‌ പാര്‍ട്ടി ചെയര്‍മാന്‍ ജോര്‍ജ്ജിനെ വെട്ടി കെ എം മാണി മന്ത്രിയായി.
1976 ജൂണ്‍ – കെ എം ജോര്‍ജ്ജ് ബാലകൃഷ്ണപിള്ളയെ മാറ്റി മന്ത്രിയായി, പിള്ള പാര്‍ട്ടി ചെയര്‍മാനായി.
1976 സിസംമ്ബര്‍ 11 – കെഎം ജോര്‍ജ്ജ് അന്തരിച്ചു.

1977- ആദ്യ പിളര്‍പ്പ്- പാര്‍ട്ടി നേതൃപദവി തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ്സ് (ബി) രൂപീകരിച്ചു. 1977ല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. യുഡിഎഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.

1979 – പിജെ ജോസഫിനോട് തെറ്റി കെഎം മാണി പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ്സ് (എം) രൂപീകരിച്ചു. കെസിഎം യുഡിഎഫിനൊപ്പം നിന്നു. ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സ് എല്‍ഡിഎഫില്‍ ചേര്‍ന്നു.

1980 – നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെസിഎം എല്‍ഡിഎഫിലേക്കും ജോസഫും പാര്‍ട്ടിയും യുഡിഎഫിലേക്കും കൂടു മാറി.

1982- കെസിഎം യുഡിഎഫിലേക്ക് തിരികെയെത്തി. 3 ഗ്രൂപ്പുകളും പ്രത്യേകം പാര്‍ട്ടികളായി യു‍ഡിഎഫില്‍ നിന്നുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. യുഡിഎഫ് മന്ത്രിസഭയില്‍ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടിഎം ജോക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.

1985- പിളര്‍പ്പുകള്‍ മൂലമുണ്ടായ ദൗര്‍ബല്യം മറി കടക്കാന്‍ മൂന്നു പാര്‍ട്ടികളും ലയിച്ച്‌ ഒന്നായി. 4 മന്ത്രിമാരും, 25 എംഎല്‍എമാരുമായി സംസ്ഥാന മന്ത്രിസഭയിലും യുഡിഎഫിലും ശക്തമായി.

1987- പിളരുന്നെങ്കില്‍ പിളരട്ടെ എന്നു പറഞ്ഞ് ജോസഫുമായി സ്വരചേര്‍ച്ചയില്ലാതെ കെഎം മാണി വീണ്ടും മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ്സിലും ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു.

1989 – പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് എല്‍ഡിഎഫിലേക്ക്. പിള്ള, മാണി ഗ്രൂപ്പുകള്‍ യുഡിഎഫില്‍ തന്നെ നിന്നു.

1993 -എട്ടാം തവണ മാണിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് എംഎല്‍എമാരായ ജോണി നെല്ലൂരിനെയും, മാത്യൂ സ്റ്റീഫനെയും, പി എം മാത്യൂവിനെയും കൂട്ടി കേരള കോണ്‍ഗ്രസ്സ് (ജെ) രൂപീകരിച്ച്‌ മാണി ഗ്രൂപ്പിനെ പിളര്‍ത്തി.

1996 ജനുവരി – കേരള കോണ്‍ഗ്രസ് (ബി) പിളര്‍പ്പ്. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒ വി ലൂക്കോസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ചു.

2001 ജൂലൈ – കെഎം മാണിയോട് തെറ്റി പിസി ചാക്കോയുടെ മകന്‍ പിസി തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടി ഐഎഫ്ഡിപി രൂപീകരിച്ചു.

2003 ആഗസ്ത് 20 – ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്തി പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സ് സെക്ക്യുലര്‍ രൂപീകരിച്ചു.

2005 സെപ്റ്റംബര്‍ – പിസി തോമസിന്റെ ഐഎഫ്ഡിപി എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചുകൊണ്ട് പിന്‍വാതിലിലൂടെ എല്‍ഡിഎഫിലെത്തി.

2005 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ജേക്കബ് ഗ്രൂപ്പ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നു, .

2007 – മാണിയും പിള്ളയും പിസി ജോര്‍ജ്ജും ലയനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

2009 നവംമ്ബര്‍ 11 – പിസി ജോര്‍ജ്ജിന്റെ കെസി സെക്ക്യുലര്‍ കെസിഎമ്മില്‍ ലയിച്ചു.

2010 ഏപ്രില്‍ 30 – ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച്‌ യുഡിഎഫിലെത്തി.

2010 മേയ് – ജേക്കബ് ഗ്രൂപ്പും കേരള കോണ്‍ഗ്രസില്‍ ലയിച്ചു.

2011 – ടി എം ജേക്കബ് അന്തരിച്ചു. മകന്‍ അനൂപ് ജോക്കബ് പകരം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി

2015 – ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് പിസി ജോര്‍ജ്ജ് കെസിഎം വിട്ട് പഴയ സെക്ക്യുലര്‍ പാര്‍ട്ടിയിലേക്ക് .

2016 മാര്‍ച്ച്‌ 3 – നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നേതാക്കള്‍ കെസിഎം പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച്‌ എല്‍ഡിഎഫിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ടെങ്കിലും ആരും വിജയിച്ചില്ല. കേരള കോണ്‍ഗ്രസ്സ് ബിയും എല്‍ഡിഎഫിനോപ്പം നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. പിസി തോമസ് എന്‍ഡിഎയിലേക്ക് പോവുകയും എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ള യുഡിഎഫിലേക്കും പോയി.

2016 ആഗസ്ത് – കേരള കോണ്‍ഗ്രസ്സ് (എം) യുഡിഎഫ് ബന്ധം ഉപേക്ഷിച്ച്‌ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി.

2017 മേയ് 3 – സിപിഎമ്മിന്റെ പിന്‍തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സില്‍നിന്നും പിടിച്ചെടുത്തു.

2018 ജൂണ്‍ 8 – രണ്ട് വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചെത്തി. ജോസ് കെ മാണി ലോക് സഭയില്‍ നിന്നും രാജിവെച്ച്‌ രാജ്യസഭാംഗമായി.

2018 സിസംമ്ബര്‍ 27 – ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനും, ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) ക്കും എല്‍ഡിഎഫില്‍ പ്രവേശനം.

2019 ഏപ്രില്‍ 9 – കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചു.
2019 മേയ് 12 – ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്നും സി എഫ് തോമസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാകണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ 9 ജില്ലാ പ്രസിഡന്‍റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ സി എഫ് തോമസിനെ കണ്ടു.

2019 ജൂണ്‍ 15 – പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ ജോസ് കെ മാണി വിഭാഗം ബദല്‍ സംസ്ഥാനസമിതി യോഗം ജൂണ്‍ 16ന് നടത്താന്‍ തീരുമാനിച്ചു

2019 ജൂണ്‍ 16- കേരളാ കോണ്‍ഗ്രസ് വീണ്ടും രണ്ടായി പിളര്‍ന്നു.

Vadasheri Footer