Madhavam header
Above Pot

കടലാക്രമണത്തിൽ പകച്ച് കടപ്പുറം പഞ്ചയാത്ത്, 400 വീടുകളിൽ വെള്ളം കയറി

.ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് രണ്ടാം ദിനമായ ശനിയാഴ്ചയും അനുഭവപ്പെട്ടത് .400-നടുത്ത് വീടുകളില്‍ വെള്ളം കയറി.രാവിലെ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ അതിരൂക്ഷമായി.തൊട്ടാപ്പ് മുതല്‍ മുനയ്ക്കകടവ് അഴിമുഖം വരെയുള്ള മേഖലയിലാണ് ശക്തമായ കടല്‍ കരയിലേക്കു അടിച്ചുകയറിയത്. കടപ്പുറം ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു മറ്റ് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

Astrologer

കോവിഡ്ഭീതി കാരണം ക്യാമ്പിലേക്ക് വരാന്‍ മിക്കവാറും കുടുംബങ്ങള്‍ക്ക് താത്പര്യമില്ലാത്തതാണ് ഇതിന് കാരണം. കൂറ്റന്‍തിരകള്‍ കരയിലേക്കു അടിച്ചുകയറിയതോടെ തീരദേശത്തെ പ്രധാന റോഡായ കോര്‍ണീഷ് റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ട് ഒഴുകി. ഇതേ തുടര്‍ന്ന് റോഡിന്റെ കിഴക്കുവശത്തുള്ള നൂറിലേറെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളിലെ പോലെ വീണ്ടും വെള്ളം കയറി.മണല്‍ചാക്കുകള്‍ നിറച്ച് വെള്ളം വരുന്നത് തടയാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ട്.

ശക്തമായ തിരയില്‍ മണലെല്ലാം കടലെടുത്തുപോയതിനാല്‍ മണല്‍ചാക്കില്‍ നിറയ്ക്കാന്‍ ആവശ്യത്തിന് മണല്‍ ലഭിക്കാത്തതും ബുദ്ധിമുട്ടായി. കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലൂടെ വെള്ളം ഇരച്ചുകയറുമ്പോള്‍ ഭിത്തിയുള്ള ഭാഗങ്ങളില്‍ ഇതിന് മുകളിലൂടെയും വെള്ളം കരയിലേക്കു അടിക്കുന്നുണ്ട്. കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ശാസ്ത്രീയമായി കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടര്‍ച്ചയായി ഉപ്പുവെള്ളം കയറിയതുമൂലം കുടിവെള്ള സ്രോതസുകള്‍ മലിനമായി പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും ഉണ്ടായിട്ടുണ്ട്.

Vadasheri Footer