ചരിത്ര നേട്ടം, എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട : പ്രതിരോധ ഗവേഷണത്തിന് സഹായമാകുന്ന എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് ഇന്ത്യയുടെ ചരിത്ര നേട്ടം. ഉപഗ്രഹങ്ങൾ മൂന്ന് വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ ഒരേ സമയം എത്തിച്ചാണ് ഐഎസ്ആർഒയുടെ നേട്ടം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍റിൽ നിന്നായിരുന്നു വിക്ഷേപണം.

സതീഷ് ധവാൻ സ്പെസ് സെന്റ്റിൽ നിന്ന് 9.27 ന് ചരിത്രം കുറിച്ച് പിഎസ്എൽവി സി 45 കുതിച്ചുയർന്നു. ഇരുപത് മിനിറ്റുകൾക്കകം, എമിസാറ്റ് ഭൂമിയിൽ നിന്ന് 749 കി മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തി. അതിർത്തി നിരീക്ഷണത്തിനും റഡാറുകളിൽ നിന്നുള്ള സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിലും എമിസാറ്റ് നൽകുന്ന വിവരങ്ങൾ സഹായമാകും. 436 കിലോഗ്രാമാണ് ഭാരം. ഇസ്രായേലിന്‍റെ ചാര ഉപഗ്രഹമായ സരലിനെ അടിസ്ഥാനമാക്കിയാണ് ഡിആര്‍ഡിഒ എമിസാറ്റ് വികസിപ്പിച്ചത്. കപ്പലുകളിൽ നിന്ന് സന്ദേശം പിടിച്ചെടുക്കുന്ന ഓട്ടോമാറ്റിക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം , ഇലട്രോ മഗനറ്റിക്ക് സംവിധാനം അടക്കം ഒരുക്കിയിട്ടുണ്ട്.

2013-14 ൽ പ്രതിരോധ മന്ത്രാലയം ഡിആര്‍ഡിഒക്ക് നൽകിയ ദൗത്യമാണ് എമിസാറ്റ്. അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ 29 ചെറു ഉപഗ്രഹങ്ങൾ രണ്ടാം ഘട്ടമായി 504 കി മി അകലെയുള്ള ഭ്രമണപഥത്തിൽ എത്തിചേർന്നു. ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്ക് വേണ്ടി പിഎസ്എൽവി യുടെ അവശേഷിക്കുന്ന ഭാഗം 485 കിമി ഉയരത്തിൽ നിലയുറപ്പിച്ചു. ആദ്യമായാണ് റോക്കറ്റിന്റെ നാലാം ഘട്ടത്തെ പരീക്ഷണ തട്ടകമാക്കി മാറ്റുന്നത്. പിഎസ്എൽവിയുടെ നാൽപത്തിയേഴാം ദൗത്യം കൂടിയാണിത്.