Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി”

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി” നടന്നു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാരംഭം കുറിച്ച് ശ്രീഗുരുവായൂരപ്പന്‍ ആനകളെ ഒഴിവാക്കി തന്റെ ഭക്തരോടൊപ്പം എഴിന്നെള്ളിയ ”ആനയില്ലാശീവേലി” ഐതിഹ്യ പെരുമയായി. രാവിലെ ദിവസവും ഉഷ: പൂജക്ക് ശേഷം നടക്കുന്ന ആനയോടുകൂടിയുള്ള ശീവേലി, വര്‍ഷത്തില്‍ ഈയൊരു ദിനം മാത്രം ആനയില്ലാതെ നടക്കുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രത്യേകത. മുന്നില്‍ കഴകക്കാര്‍ കുത്തുവിളക്കുമായി ആനയില്ലാശീവേലിക്കായി നാലമ്പലത്തിന് പുറത്തേക്ക് ഭഗവാന്‍ എഴുന്നെള്ളിയപ്പോള്‍, ക്ഷേത്രത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ക്ക് ഭഗവാനെ നേരില്‍ ദര്‍ശിച്ച അനുഭവമായി-.

ശാന്തിയേറ്റ കീഴ്ശാന്തി നാകേരി ഹരിനമ്പൂതിരി, ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂരിതമായ തങ്കതിടമ്പ് മാറോടുചേര്‍ത്ത് പിടിച്ച് മൂന്നുപ്രദക്ഷിണം നടന്ന് ശീവേലി പൂര്‍ത്തിയാക്കുമ്പോള്‍, ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞിരുന്ന നൂറുകണക്കിന് ഭക്തര്‍ നാരായണനാമധ്വനികളുമായി ഭഗവാനെ അനുഗമിച്ചു. ഭഗവാന്‍ ആനയില്ലാതെ മൂന്ന് പ്രദക്ഷിണം വെച്ചപ്പോള്‍, ആയിരങ്ങള്‍ നാമസങ്കീര്‍ത്തനങ്ങളുമായി പിന്നില്‍ നീങ്ങി. മുന്നില്‍ വിശേഷവാദ്യങ്ങളും. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് ഈ ദിവസം ആനയില്ലാശീവേലി നടക്കുന്നത്. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പുതന്നെ ക്ഷേത്രപരിസരത്തു നിന്ന് ആനകളെ മാറ്റി നിര്‍ത്തിയിരുന്നു. കൊടിയേറ്റ ദിവസം, ആനയോട്ടസമയത്തു മാത്രമേ ആനകളെ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരൂ. ഐതിഹ്യത്തെ അന്വര്‍ത്ഥമാക്കി വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാതെ ശീവേലി നടക്കുന്നത്. 48-ആനകള്‍ ഇപ്പോള്‍ ശ്രീഗുരുവായൂരപ്പന് സ്വന്തമായി ഉണ്ടായിട്ടും, അവയെല്ലാം ഒഴവാക്കി എഴുന്നെള്ളുന്നത് പണ്ട് ഉത്സവാരംഭദിനത്തില്‍ ഉണ്ടായ സംഭവത്തിന്റെ സ്മരണയാണ്.

Vadasheri Footer