Madhavam header
Above Pot

വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്നവർക്ക് പകൽ വീടുകൾ വലിയ ആശ്വാസം : മന്ത്രി സുനിൽകുമാർ

ഗുരുവായൂർ : സർക്കാർ ജോലികളിൽ ആശ്രിത നിയമനങ്ങൾ നേടുന്നവരിൽ നിന്നും രക്ഷിതാക്കളെ നോക്കികൊള്ളാമെന്ന് കരാർ വാങ്ങിക്കേണ്ട കാലഘട്ടമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു .
കരാറില്ലാതെ മാതാപിതാക്കളെ സംരക്ഷിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും കേരളം പിറകോട്ട് പോയതായും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭ തൈക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപം നിർമ്മിച്ച പകൽ വീട് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന പകൽവീടുകൾ വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന മാതാപിതാക്കൾക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. നഗരസഭ ചെയർപേഴ്സൺ പ്രൊഫ. പി.കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിർമ്മല കേരളൻ, കെ.വി വിവിധ്, ടി.എസ് ഷെനിൽ, എം.രതി, ഷൈലജ ദേവൻ, കൗൺസിലർമാരായ എ.പി ബാബു, സുമതി ഗംഗാധരൻ, മുതിർന്ന പൗരന്മാരുടെ സംഘടനാ ഭാരവാഹികളായ ആർ.വി അലി, പി.ഐ ആന്റോ വയോമിത്രം ഡോക്ടർ ഉഷ മോഹനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ കെ.പി വിനോദ് സ്വഗതവും സെക്രട്ടറി വി.പി ഷിബു നന്ദിയും പറഞ്ഞു.

Astrologer

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏഴാം വാർഡിലാണ് 18 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് .936 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന പകൽവീട്ടിൽ ആനുകാലികങ്ങളും, പത്രവും വായിക്കുന്നതിനായി മേശയും കസേരകളും, ടി.വി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

Vadasheri Footer