Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു

Astrologer

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു . താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് പരിമിതമായ ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി പര്യവസാനിച്ചത്. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാ വിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി.

ക്ഷേത്രത്തിനകത്തേയ്ക്ക് അനുമതി ലഭിച്ച ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉത്സവബലി ചടങ്ങ് ദര്‍ശിക്കാന്‍ ക്ഷേത്രമതില്‍കെട്ടിനുപുറത്ത് ഗോപുരനടയിലും ഭക്തജനങ്ങള്‍ സന്നിഹിതരായിരുന്നു. ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണത്തിന് ശേഷം രണ്ടരമണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിച്ചത്.

സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നാണ് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടന്നത്. .

നാളെയും, വെള്ളിയാഴ്ചയും വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ പുറത്തിറങ്ങും. ഈ ദിവസങ്ങളില്‍ കൊടിമരത്തറക്ക് സമീപമാണ് ദീപാരാധന. മാത്രവുമല്ല, ഈ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തില്‍ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക. ദീപാരാധനക്ക് ശേഷം പുറത്തേക്കെഴുന്നെള്ളുന്ന ഭഗവാന്റെ തങ്കതിടമ്പ്, സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളും. വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യവും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്‍മാരുടെ വേഷവും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയാകും.

ഗ്രാമപ്രദക്ഷിണത്തിന് ശേഷമാണ് ഭഗവാന്‍ നാളെ പള്ളിവേട്ടക്കിറങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേവസ്വത്തിന്റെ ഒരു പന്നിവേഷം മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളു. വേഷം കെട്ടിയ മൃഗത്തെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം. പള്ളിവേട്ടകഴിഞ്ഞ് നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിലിലാണ് ഭഗവാന്റെ പള്ളിയുറക്കം. പള്ളിയുറക്കത്തിന്റെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിനകത്ത് രാത്രി, നാഴികമണി പോലും ശബ്ദിക്കില്ല

വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ രാത്രി നാഴികമണി അടിക്കാതിരിക്കുന്നതും. വെള്ളിയാഴ്ച രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക. അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തും. അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ ഉദ്ദേശം 7-മണിക്ക് ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുകയുള്ളു

Vadasheri Footer