
ഹൈസ്‌കൂൾ ഗ്രൗണ്ടിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം

ഗുരുവായൂർ: നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള ചാവക്കാട് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ സ്റ്റേഡിയം പ്രത്യേക സംഘടനകൾക്ക് നൽകുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. നഗരസഭ 34 -)0 വാർഡ് കൗൺസിലർ വി.എസ് നവനീതാണ് ഗ്രൗണ്ടിന് സംബന്ധിച്ച് വിശദീകരണം യോഗത്തിൽ ആവശ്യപ്പെട്ടത്.
ഇതോടെ കായിക പ്രേമികളുടെ സ്വപ്നത്തിന് വിലക്കുന്ന നഗരസഭ നടപടിക്കെതിരെ പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം പ്രതിഷേധിച്ചു . കൂടാതെ സ്റ്റേഡിയത്തിന്റെ പേരിൽ അഴിമതി നടക്കുന്നതായും കുറ്റപ്പെടുത്തി. ബഹളത്തിനിടയിൽ പുതിയ സർക്കാർ ഭരണത്തിൽ വന്നതും എൽഡിഎഫ് യുഡിഎഫ് ഭരണ കോട്ടകളും അംഗങ്ങൾ തമ്മിൽ ഉന്നയിച്ചു. അരമണിക്കൂർ നീണ്ട ബഹളത്തിനൊടുവിൽ സെക്രട്ടറി മറുപടി നൽകിയതോടെയാണ് തർക്കം അവസാനിച്ചത്.
അമൃത് പദ്ധതിയുടെ ഭാഗമായി കോടികൾ ചെലവഴിച്ചാണ് ചാവക്കാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. ചില പ്രത്യേക സംഘടനകൾക്കാണ് സ്റ്റേഡിയം തുറന്നു നൽകുന്നതെന്നും കായിക പ്രേമികൾക്ക് വിട്ടു നൽകുന്നില്ലെന്നും ആരോപണമുണ്ട്. സ്കൂൾ കുട്ടികൾക്ക് പോലും ഗ്രൗണ്ട് നൽകുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എന്നാൽ ഇതുവരെ നഗരസഭയ്ക്ക് സ്റ്റേഡിയം കൈമാറിയിട്ടില്ല എന്ന് സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ പറഞ്ഞു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ മറ്റ് നിർമ്മാണ പ്രവർത്തികളും പൂർത്തിയായാലേ നഗരസഭ ഗ്രൗണ്ട് ഏറ്റെടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ചില പ്രത്യേക സംഘടനകൾക്കായി സ്റ്റേഡിയം വിട്ടു നൽകുന്നത് സംബന്ധിച്ച് നഗരസഭയ്ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രധാന അധ്യാപികയുമായി സംസാരിക്കും. മറ്റ് നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്,കൗൺസിലർമാരായ എ.എസ് മനോജ്, ബഷീർ പൂക്കോട്, അബ്ദുൽ റഷീദ് കുന്നിക്കല്‍, വി.എസ് നവനീത്, വി. അനൂപ്, നൗഷാദ് അഹമ്മു, ജലീൽ പണിക്ക വീട്ടിൽ, കെ.എസ് അനൂപ് , വി.എസ് അഷ്ഫാക്ക്, എറിൻ ആന്റണി, എ.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
