Madhavam header
Above Pot

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിനു തറക്കല്ലിട്ടു.

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.തുടർന്ന് നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ശിലാഫലക അനാച്ഛാദനം നടത്തി.. നിരവധി പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്കു സമർപ്പിക്കാനായി. ഉദ്യോഗസ്ഥ തലങ്ങളിലെ കെടുകാര്യസ്ഥതയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങളും മാറ്റാൻ സാധിച്ചതായും തദ്ദേശമന്ത്രി പറഞ്ഞു.

പശ്ചാത്തല വികസനത്തിന് എപ്പോഴും പണം പ്രശ്നമാണ്. എന്നാൽ കിഫ് ബി വഴി 50 വർഷം പോലും നടപ്പാക്കാത്ത വികസന പ്രവർത്തനങ്ങൾ സർക്കാർ 5 വർഷം കൊണ്ട് നടപ്പാക്കി.
കിഫ്ബി വഴി നിർമാണം നടത്തിയ പുത്തൂർ മൃഗശാല ഫെബ്രുയിൽ തുറന്നു കൊടുക്കും. ജില്ലയിലെ പല പദ്ധതികളും വാർഷിക പദ്ധതികൾ കൂടാതെ തന്നെ കിഫ്ബി വഴി നടപ്പാക്കാനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Astrologer

ഗുരുവായൂരിനെ രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടക മാതൃകാ നഗരമാക്കാൻ അമൃത് പ്ലസ് പദ്ധതി നടപ്പിലാക്കുമെന്നും തിരുവെങ്കിടം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സഹായം അനുവദിക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ടി എൻ പ്രതാപൻ എം പി പറഞ്ഞു.
എം എൽ എ മാരായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ജില്ലാ കലക്ടർ എസ് ഷാനവാസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, നഗരസഭ വൈസ് ചെയർപേഴ്സൻ
അനീഷ്മ ഷനോജ്, വാർഡ് കൗൺസിലർ കെ പി എ റഷീദ്, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ ജാഫർ മാലിക്, ജനറൽ മാനേജർ കെ എഫ് ലിസി തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മഞ്ജുളാലിനു മുന്നിലെ പെട്രോൾ പമ്പു വരെയാണ് നിർദിഷ്ട മേൽപ്പാലം. 517. 32 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ടാകും. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും നിർമിക്കും. 23.45 കോടി രൂപയാണ് നിർമാണചെലവ്. കേരള റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോർപറേഷനാണ് നിർമാണ ചുമതല. റെയിൽവേ മേൽപ്പാലം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി.

Vadasheri Footer