Madhavam header
Above Pot

ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് , നേരിയ സംഘർഷം

ചാവക്കാട് : ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എൽ ഡി എഫ് ,യു ഡി എഫ് സ്ഥാനാർത്ഥികൾ ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് തീർത്തു . rajaji chavakkad

വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. തിരയടിപോലെ നിലയ്ക്കാത്ത പ്രകടനങ്ങള്‍. നഗരത്തെ പ്രകമ്പനം കൊള്ളിച്ച് മുഴങ്ങിനിന്ന മുദ്രാവാക്യങ്ങള്‍.. താളലയങ്ങളിലാറാടിച്ച് വാദ്യമേളങ്ങള്‍.. സ്ഥാനാര്‍ഥികളെ പുകഴ്ത്തിയുള്ള പാരഡി ഗാനങ്ങള്‍… കാറ്റില്‍ പാറിക്കൊണ്ടിരുന്ന വിവിധ വര്‍ണക്കൊടികള്‍… ആവേശം കൊള്ളിച്ച് വാഹന റാലികള്‍… ഒടുവിൽ പ്രവർത്തകരെ ആവേശത്തിലാക്കി സ്ഥാനാർത്ഥികളും… പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ കടലിരമ്പമായി ചാവക്കാട്ടെ കൊട്ടിക്കലാശം. ആവേശം കൊടികെട്ടിയെത്തിയ പ്രചാരണക്കൊഴുപ്പോടേയായിരുന്നു എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനമായത്. 

Astrologer

വൈകിട്ട് ആറിനു പ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പേ നഗരം ജന നിബിഡമായിരുന്നു. മുന്നണികളും കൊട്ടിക്കലാശം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ നഗരത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. . എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ നാലു മണിയോടെ തന്നെ നഗരഹൃദയം കൈയ്യടക്കി. പുതിയ പാലം കടന്ന് യു.ഡി.എഫ് പ്രവർത്തകരും ചേറ്റുവ റോഡിലൂടെ എൽ.ഡി.എഫ് പ്രവർത്തകരും ഒഴുകിയെത്തിയപ്പോൾ നഗര ഹൃദയം നിശ്ചലമായി. കൃത്യം 4.45 ന് തന്നെ രാജാജി എത്തിയതോടെ ഇടതു പക്ഷ പ്രവർത്തകർ ആവേശത്തിലായി. 5.05 ഓടെ പ്രതാപനും തുറന്ന വാഹനെത്തിലെത്തി. വാഹനങ്ങൾക്ക് മുകളിൽ കയറി ഇരു സ്ഥാനാർത്ഥികളും കൊടികൾ വീശിയപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ഒടുവിൽ കൃത്യം ആറു മണിക്ക് തന്നെ പരസ്യ പ്രചാരണം അവസാനിച്ചതോടെ നഗരത്തിൽ മണിക്കൂറുകൾ മുഴങ്ങി നിന്ന കോലാഹലങ്ങൾ നിലച്ചു. ചാവക്കാട് പോലീസ് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരുന്നത്.

ഇതിനിടയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും നടന്നതിനെ തുടർന്ന് . പോലിസ് ലാത്തിവീശി. പലർക്കും വീണു പരിക്കേറ്റു. നഗരത്തിൽ മൂന്നു മുന്നണികൾക്കും വ്യത്യസ്ത സ്ഥലങ്ങളാണ് നൽകിയിരുന്നതെങ്കിലും എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ നഗരഹൃദയം കൈയ്യടക്കുകയായിരുന്നു. ട്രാഫിക് ഐലന്റിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വാക്കേറ്റം ഉന്തും തളിലേക്ക് വഴിമാറിയതോടെ പോലിസ് ചെറിയ തോതിൽ ലാത്തി വീശുകയായിരുന്നു. കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസും ഇരുമുന്നണി നേതാക്കളും  ഇടപെട്ട് പ്രവർത്തകരെ മാറ്റി. ചാവക്കാട്‌ സി.ഐ എം.കെ സജീവ്, എസ്‌.ഐ ശശീന്ദ്രൻ മേലയിൽ എന്നിവയുടെ നേതൃത്വത്തിൽ വൻ  പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

Vadasheri Footer