Madhavam header
Above Pot

ദാവോസ് ഉച്ചകോടി – സംസ്ഥാനങ്ങളിൽ ശത കോടികളുടെ നിക്ഷേപം, കേരളം വിട്ടു നിന്നത് ഗുരുതര വീഴ്ച : കുമ്മനം

തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് അയൽ സംസ്ഥാനങ്ങൾ ശതകോടികളുടെ നിക്ഷേപം സമാഹരിച്ചപ്പോൾ, കേരളം അതിൽ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. വികസന കാര്യത്തിൽ ലക്ഷ്യബോധമില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം.

കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ, മൻസൂഖ് സിങ് മാണ്ഡവ്യ, ഹർദ്ദീപ് സിംഗ് പുരി എന്നിവർ നയിച്ച ഇന്ത്യൻ സംഘത്തിൽ കർണ്ണാടക, മഹരാഷട്ര , തമിഴ്നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ അവിടങ്ങളിലെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഈ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. പങ്കെടുത്ത സംസ്ഥാനങ്ങൾക്ക് അവിശ്വസനീയമായ രീതിയിൽ നിക്ഷേപം ആർജ്ജിക്കാനായി. കർണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്ട്രക്ക് 30,000 കോടിയും രൂപയുടെ നിക്ഷേപം ലഭിച്ചു. മറ്റു സംസ്ഥാനങ്ങൾക്കും 1500 കോടി രൂപക്കു മേൽ നിക്ഷേപം ലഭിച്ചിട്ടുണ്ട്.

Astrologer

കേരളം പ്രതീക്ഷ വച്ചു പുലർത്തുന്ന ലൈഫ് സയൻസ് – ഫാർമസ്യൂട്ടിക്കൽസ് രംഗത്താണ് തെലങ്കാന 4200 കോടിയുടെ നിക്ഷേപം നേടിയത്. ഈ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കേണ്ട സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണ് നടപടിക്രമം. കേന്ദ്ര സർക്കാരിനോടുള്ള നിഷേധ സമീപനമാണ് കേരളത്തിലെ തൊഴിൽ രഹിതർക്കുള്ള സുവർണ്ണാവസരം തുലച്ചത്. തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ചില്ലെന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നൽകണം.

കേരളത്തിൽ നിക്ഷേപമിറക്കിയവരെ അയൽ സംസ്ഥാനങ്ങളിലേക്ക് തല്ലി ഓടിക്കുന്നതിലാണ് സംസ്ഥാന സർക്കാരിന് വിരുത്. കേരളത്തിൽ നേരായ വികസനത്തിൽ താല്പര്യമില്ലെന്നാണോ അതോ ഇക്കാര്യത്തിലുള്ള അജ്ഞതയാണോ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാഞ്ഞതിലൂടെ നൽകുന്ന സന്ദേശം. പരിസ്ഥിതിയേയും പാവങ്ങളേയും ദ്രോഹിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട കെ റെയിലല്ലാതെ മറ്റൊരു വികസന പദ്ധതിയുമില്ലെന്നതാണ് പിണറായി സർക്കാരിന്റെ ദുരവസ്ഥ. ഇത് നാട്ടിലെ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. മദ്യവും ലോട്ടറിയും അല്ലാതെ മറ്റു വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കാത്തത് സർക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലൂടെ കോടികളുടെ നിക്ഷേപമാണ് കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിന്‍റെ അയല്‍സംസ്ഥാനമായ കര്‍ണാടകത്തിന് ലഭിച്ചത് 65000 കോടി രൂപയുടെ നിക്ഷേപം. ഒരു ലക്ഷം കോടി യുഎസ് ഡോളറിന്‍റെ നിക്ഷേപം 2030 ഓടെ പൂര്‍ത്തിയാക്കുമെന്ന് 50 കമ്പനികളുമായി ധാരണയിലെത്തി കഴിഞ്ഞു തമിഴ്നാട്. ഫാര്‍മസി, ലൈഫ് സയന്‍സ് മേഖലയില്‍ 4200 കോടിയുടെ നിക്ഷേപമാണ് തെലങ്കാനയിലേക്ക് എത്തുന്നത്. ആന്ധ്രയിലേക്ക് 60000 കോടി രൂപയുടെ നിക്ഷേപവും.

മന്ത്രിമാരും സെക്രട്ടറിമാരും മൂന്ന് ദിവസം നേരിട്ട് ദാവോസില്‍ ക്യാമ്പ് ചെയ്താണ് കമ്പനികളുമായി ധാരണയിലെത്തിയത്. കര്‍ണാടകയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്, തെലങ്കാനയില്‍ നിന്ന് വ്യവസായ മന്ത്രി കെ ടി രാമറാവു, ആന്ധ്രയുടെ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനെത്തിയത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി, തമിഴ്നാട്ടില്‍ നിന്ന് വ്യവസായ മന്ത്രി തങ്കം തേനസരസു.

18ലേറെ രാജ്യങ്ങളില്‍ നിന്നുള്ള എംഎന്‍സി മേധാവികളും അന്താരാഷ്ട്ര സാമ്പത്തിക വിദ്ഗധരും ഇക്കണോമിക് ഫോറത്തിനെത്തിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഫോറത്തിന്‍റെ ഭാഗമാകാന്‍ സാധ്യതയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, മന്‍സൂഖ് മാണ്ഡവ്യ, ഹര്‍ദീപ് സിംഗ് പുരി എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 100 കമ്പനി മേധാവികളും ഫോറത്തില്‍ ഭാഗമായി. ഗൗതം അദാനി, സഞ്ജീവ് ബജാജ്, കുമാര്‍ മംഗളം ബിര്‍ള, സുനില്‍ മിത്തല്‍, ബൈജു രവീന്ദ്രന്‍, യൂസഫലി തുടങ്ങി നിവധി പേര്‍.

ഹൈഡ്രോപവര്‍, ഏറോസ്പേസ്, റിന്യൂവബള്‍ എനര്‍ജി മേഖലകളിലാണ് കര്‍ണാടകയില്‍ നിക്ഷേപം അധികവും എത്തുന്നത്. ജുബിലന്‍റ് ഗ്രൂപ്പ്, ഹിറ്റാച്ചി, സീമെന്‍സ്, അബ് ഇന്‍ബെവ്, ദസോള്‍ട്ട് സിസ്റ്റം, നെസ്ലേ, ഭാരതി എന്‍റര്‍ പ്രൈസ് കമ്പനികള്‍ കര്‍ണാടകയുമായി ധാരണയിലെത്തി കഴിഞ്ഞു. ലുലു ഗ്രൂപ്പ് 2000 കോടി രൂപയുടെ നിക്ഷേപത്തിന് (മാൾ അല്ല ) കര്‍ണാടക സര്‍ക്കാരുമായി ഒപ്പിട്ടു. മികച്ച ഭൗതികസാഹചര്യം ഒരുക്കുമെന്നും ഔദ്യോഗിക നടപടികള്‍ ലളിതമാക്കുമെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നേരിട്ട് കമ്പനി സിഇഒ മാര്‍ക്ക് നല്‍കി. ബെംഗ്ലൂരുവില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിലേക്കും, ടെക് സമ്മിറ്റിനും ഫോറത്തിലെത്തിയ മുന്‍നിര കമ്പനികളുടെ തലവന്‍മാരെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈഡ്രോപവര്‍, സോളാര്‍, ബയോഗ്യാസ്, ഏറോസ്പെയ്സ് രംഗത്തേക്ക് ഒരു ലക്ഷം കോടി യുഎസ് ഡോളറിന്‍റെ നിക്ഷേപമാണ് തമിഴ്നാട് ഉറപ്പാക്കിയിരിക്കുന്നത്. ആദ്യ ഘട്ടമായി അഞ്ച് വര്‍ഷത്തിനകം 250 കോടി യുഎസ് ഡോളറിന്‍റെ നിക്ഷേപത്തിനാണ് ധാരണ.ദാവോസിലെത്തിയ തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനസരസുവും വ്യവസായ സെക്രട്ടറിയും നേരിട്ടാണ് കമ്പനി മേധാവികളുമായി ധാരണയിലെത്തിയിരിക്കുന്നത്. ഇല്കട്രിക് വാഹനങ്ങളുടെ പുതിയ നിര്‍മ്മാണ യൂണിറ്റും ഉടന്‍ തമിഴകത്ത് പ്രവര്‍ത്തനം തുടങ്ങും. 50 കമ്പനികളുമായാണ് തമിഴ്നാട് സര്‍ക്കാര്‍ ധാരണയിലെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി നേരിട്ടെത്തി ഏകോപനം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 60000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ആന്ധ്രാപ്രദേശിലേക്ക് എത്തുന്നത്. 3700 മെഗാവാള്‍ട്ടിന്‍റെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും, 10000 മെഗാവാട്ടിന്‍റെ സോളാര്‍ എന്‍ര്‍ജി പദ്ധിക്കുമായി അദാനി ഗ്രൂപ്പുമായി ജഗ്ഗന്‍മോഹന്‍ റെഡ്ഢി ദാവോസില്‍ കരാര്‍ ഒപ്പിട്ടു. പതിനായിരത്തിലധികം  പേര്‍ക്ക് പുതിയ തൊഴിലവസരം കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിര്‍മ്മിത ബുദ്ധി, മെഷിനീങ് ലേണിങ് മേഖലകളിലേക്ക് പുതിയ നിക്ഷേപ പദ്ധതികളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഹ്യുണ്ടായ് 1400 കോടിയാണ് തെലങ്കാനയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഫെറിങ് ഫാര്‍മ്മ 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ലുലു ഗ്രൂപ്പ് തെലങ്കാന സര്‍ക്കാരുമായി 500 കോടി രൂപയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവച്ചു.സ്വീഡന്‍ ആസ്ഥാനമായ ഫാര്‍മസി കമ്പി 50 കോടിയുടെ നിക്ഷേപം നടത്തും. മൊബിലിറ്റി, ലൈഫ് സയന്‍സ്, ഗ്രീന്‍ എനര്‍ജി, ഡിജിറ്റല്‍ മേഖലകളിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപം അധികവും ക്ഷണിച്ചിരിക്കുന്നത്.

മെയ് 23, 24, 25 തീയതകളിലെ മൂന്ന് ദിവസം കൊണ്ടാണ് കേരളത്തിന്‍റെ അയല്‍സംസ്ഥാനങ്ങളിലേക്ക് കോടികളുടെ നിക്ഷേപമെത്തുന്നത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും നേരിട്ടെത്തി എംഎല്‍സി മേധാവികളുമായി ചര്‍ച്ച നടത്തിയതിലൂടെയാണ് വലിയ പദ്ധികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്. നടപടിക്രമങ്ങളും വ്യവസായിക അന്തരീക്ഷവും ഏറ്റവും മികച്ചത് നല്‍കുമെന്ന ഉറപ്പ് സര്‍ക്കാരിന് നേരിട്ട് നല്‍കാന്‍ സാധിച്ചതാണ് നിക്ഷേപമിറക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയ കേരളത്തിന് മുമ്പിലാണ്, മുന്‍നിര കമ്പനികളുടെ നിക്ഷേപങ്ങള്‍ ഉറപ്പാക്കി അയല്‍ സംസ്ഥാനങ്ങള്‍  വ്യവസായ മുന്നേറ്റത്തിന് പാത വിരിക്കുന്നത്.

Vadasheri Footer