Madhavam header
Above Pot

ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
23-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.

സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.  സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.

Astrologer

പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.

ജസ്പ്രീത് ബൂറയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ ക്രിസ് മോറിസും കഗീസോ റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് അവരുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഡൂപ്ലെസി 54 പന്തില്‍ നിന്ന് 38 ഉം ഡേവിഡ് മില്ലര്‍ 40 പന്തില്‍ നിന്ന് 31 ഉം ഫെഹ്‌ലുക്വായോ 61 പന്തില്‍ നിന്ന് 34 ഉം വാന്‍ ഡെര്‍ ഡുസ്സെന്‍ 37 പന്തില്‍ നിന്ന് 22 ഉം റണ്‍സെടുത്തു.

പത്തോവറില്‍ 51 റണ്‍സിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. എന്നാല്‍, പത്തോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓപ്പണര്‍മാരെയും അഞ്ചാം ഓവറിനുള്ളില്‍ മടക്കിയത് ബൂംറയാണ്. ഭുവനേശ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Vadasheri Footer