![](https://malayalamdaily.in/wp-content/uploads/2020/10/congress-rashtreeyakarya-samithi.jpg)
സാമ്പത്തിക സംവരണം കോണ്‍ഗ്രസിന്‍റെ ദേശീയ നയം: രാഷ്‍ട്രീയകാര്യ സമിതി
തിരുവനന്തപുരം: സംവരണ സമുദായങ്ങള്‍ക്കുള്ള സംവരാണാനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താതെ, മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം എന്നതാണു കോണ്‍ഗ്രസിന്‍റെ പൊതുനയമെന്ന് പാര്‍ട്ടി രാഷ്‌ട്രീയകാര്യ സമിതി യോഗം. പത്തു ശതമാനം സാമ്പത്തികസംവരണം എന്നതു തത്വത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, സാമുദായിക സംവരണത്തിന്‍റെ പരിധിയില്‍ വരുന്ന സമുദായങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തരുതെന്നും പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢ ലക്ഷ്യത്തോടെയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. 10% മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സംവരണം നൽകണമെന്നതു തന്നെയാണ് കോൺഗ്രസിൻ്റ പ്രഖ്യാപിത നിലപാട്. എന്നാൽ സംവരണ വിഭാഗങ്ങളെ ബാധിക്കാതെ അത് നടപ്പാക്കണം. മുന്നോക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
ഇതു സംബന്ധിച്ചു മുസ്ലിം ലീഗ് കൈക്കൊള്ളുന്ന നിലപാടുകള്‍ അവരുമായി ചര്‍ച്ച ചെയ്യും. പിന്നാക്ക സസമുദായങ്ങളുടെ ഒരു താത്പര്യവും അവഗണിക്കുകയില്ല. അതെല്ലാം സംരക്ഷിച്ചു നിലനിര്‍ത്തിക്കൊണ്ടു തന്നെ, മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കു കൂടി സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഉറപ്പ് വരുത്തും. ദേശീയതലത്തില്‍ ഏറെക്കുറെ എല്ലാ കക്ഷികളും അംഗീകരിച്ചതാണ് ഈ നയം. പാര്‍ലമെന്‍റും അത് അംഗീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശം സംരക്ഷിച്ചു നിലനിര്‍ത്തി സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സമിതി വിലയിരുത്തി.
യുഡിഎഫിലേക്കു കൂടുതല്‍ കക്ഷികള്‍ കടന്നു വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആരെയും തിരക്കിട്ടു സ്വീകരിക്കില്ല. യുഡിഎഫുമായി സഹകരിക്കാന്‍ അയിത്തമില്ലാത്തവരെയും യുഡിഎഫിന്‍ഫെ പൊതുമിനിമം പരിപാടികളുമായി സഹകരിക്കുന്നവരുമായി നീക്കുപോക്കുകളുണ്ടാക്കും. എന്നാല്‍ മത തീവ്രസ്വഭാവമുള്ള കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്നും രാഷ്‌ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചു. അടുത്ത മാസം ഏഴിനു വീണ്ടും രാഷ്‍ട്രീയകാര്യ സമിതി യോഗം ചേരും.
കോവിഡ് പ്രോട്ടോകോളിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായ സാഹചര്യം യോഗം വിലയിരുത്തി. സ്വര്‍ണക്കടത്തിലടക്കം മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സാഹചര്ത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കാനും തീരുമാനമായി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)