![](https://malayalamdaily.in/wp-content/uploads/2022/06/suresh-gopi-last-seen-chowallur.jpg)
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി.
ഗുരുവായൂർ : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി. സംസ്‌ക്കാരം പൂര്‍ണ്ണ ഔദോഗിക ബഹുമതികളോടെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പില്‍ നടന്നു. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ പടിഞ്ഞാറെ മുറ്റത്തെ തൊടിയിലായിരുന്നു അന്ത്യ വിശ്രമമൊരുക്കിയത്. മകന്‍ ഉണ്ണികൃഷ്ണന്‍ ചിതയ്ക്ക് അഗ്നി പകർന്നു . പോലീസ് സേനയുടെ അന്ത്യാഭിവാദ്യത്തിന് ശേഷം മഴ പെയ്തതോടെ അല്‍പ്പസമയം സംസ്‌ക്കാര ചടങ്ങുകള്‍ തടസ്സപ്പെട്ടു. പിന്നീട് മഴയ്ക്ക് ശമനമായതോടെയാണ് സംസ്‌ക്കാരം പൂര്‍ത്തിയായത്. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ , ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ ചൊവ്വല്ലൂര്‍ കൃഷ്ണണ്‍കുട്ടിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലിലുള്ള നിരവധി പേരാണ് ഒഴുകിയെത്തിയത്.
ടി.എന്‍.പ്രതാപന്‍ എം.പി,കളക്ടര്‍ ഹരിത വി.കുമാര്‍ കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി,വാദ്യകുലപതികള്‍ പെരുവനം കുട്ടന്‍മാരാര്‍,മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി,സംവിധായകന്‍ ഹരിഹരന്‍,സംഗീതജ്ഞന്‍ ടി.എസ്.രാധാകൃഷ്ണന്‍,സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍,കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.രാജേഷ്,കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍,ബി.കെ.ഹരിനാരായണന്‍,നടന്‍ സുരേഷ് ഗോപി,മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്,കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.കെ.മുരളീധരന്‍,ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍,മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍,ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
നടന്‍ ജയറാം ചൊവ്വല്ലൂരിന്റെ മകന്‍ ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെ ചൊവ്വല്ലൂര്‍ വാരിയത്തേയ്ക്ക് നാനാതുറകളില്‍പ്പെട്ടവരുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു.ചൊവ്വല്ലൂര്‍ ക്ഷേത്ര മൈതാനത്ത് അനുസ്മരണ സമ്മേളനവും നടന്നു.
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)