
ബസ് സ്റ്റാൻഡ് നിർമാണം നിലച്ചത് ചർച്ച ചെയ്യാൻ നഗര സഭയ്ക്ക് ഭയം , കൗൺസിൽ യോഗം പിരിച്ചുവിട്ട് രക്ഷപെട്ടു.

ഗുരുവായൂർ : നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണം ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ബഹളവും ഉന്തും തള്ളും.അജണ്ട വായിച്ചതോടെ ഇത് “അനാവശ്യ ചർച്ച” ആണെന്നും ഇതിനെക്കുറിച്ച് മുൻപ് ചർച്ച ചെയ്തതാണെന്നും ബസ് സ്റ്റാൻഡ് നിർമ്മാണ സ്തംഭനത്തിന് കാരണക്കാരൻ സെക്രട്ടറിയാണെന്നും ചെയർപേഴ്സൺ സുനിത അരവിന്ദൻ പറഞ്ഞു. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം എണീറ്റുനിന്ന് സെക്രട്ടറിയെ കുറ്റപ്പെടുത്തുന്ന ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ കുറ്റാരോപിതനായ സെക്രട്ടറിക്ക് മറുപടി പറയാൻ അവസരം നൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഇതോടെ ചെയർപേഴ്സൺ കൗൺസിൽ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. കൗൺസിൽ പിരിഞ്ഞതോടെ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മുതിർന്ന അംഗങ്ങൾ ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. ഭരണപക്ഷ അംഗങ്ങൾ പുറത്തേക്ക് പോയതോടെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. “ആദ്യമായാണ് ഭരണപക്ഷം തന്നെ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകുന്നത്” എന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
ഭരണ പക്ഷത്തിന്റെ കഴിവില്ലായ്‍മ ചർച്ച ചെയ്യുന്നത് തങ്ങൾക്ക് ക്ഷീണമാകും എന്ന ജാള്യതയാണ് കൗൺസിൽ ബഹളം ഉണ്ടാക്കി പിരിച്ചു വിടലിന്റെ അടിസ്ഥാനം. എൽ ഡി എഫ് ഭരണത്തിൽ വികസനം സ്തംഭനാവസ്ഥയിലാണ് .സെക്രട്ടറിയെ പഴി ചാരി എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത് . പി കെ ശാന്ത കുമാരി ചെയർ പേഴ്സൺ ആയിരുന്ന കാലത്ത് തുടങ്ങി വെച്ച പല പദ്ധതികളും പൂർത്തിയാക്കുക മാത്രമാണ് കഴിഞ്ഞ ഭരണ സമിതി ചെയ്തത് .. പുതിയ ഒരു പദ്ധതിയും തുടങ്ങാൻ സാധിച്ചില്ല ശാന്തകുമാരിയുടെ കാലത്ത് തുടങ്ങിയ ബസ് സ്റ്റാൻഡ് നിർമാണം പോലും കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാൻ ഇടതു ഭരണ സമിതിക്ക് കഴിഞ്ഞില്ല ഈ നിലയിൽ പോകുകയാണെങ്കിൽ ഈ ഭരണ സമിതിയുടെ കാലത്തും ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കുമെന്ന ഒരു പ്രതീക്ഷയുമില്ല
