Madhavam header
Above Pot

ബിനീഷ് കോടിയേരി കസ്റ്റഡിയിലും ഫോൺ ഉപയോഗിച്ചു ,ഒത്താശ ചെയ്തത് പോലീസുകാർ

ബംഗളൂരു: സുരക്ഷ മുന്‍നിറുത്തി രാത്രിയില്‍ പാര്‍പ്പിച്ച വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതേത്തുടര്‍ന്ന് ബിനീഷിനെ രാത്രിയില്‍ പാര്‍പ്പിക്കുന്നത് കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനില്‍ വച്ച്‌ ബിനീഷ് ഫോണുപയോഗിച്ചത് രഹസ്യാന്വേഷണ ഏജന്‍സികളാണ് കണ്ടെത്തിയത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയവരെക്കുറിച്ച്‌ ഇ.ഡി അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ബിനീഷിന്റെ ഇ.ഡി കസ്റ്റഡി അവസാനിക്കുക.

ഇ.ഡിയുടെ കസ്റ്റഡി തീര്‍ന്നാലുടന്‍ ബിനീഷിനെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങും. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപില്‍ നിന്ന് ബിനീഷിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. എന്‍.സി.ബി ബംഗളൂരു യൂണി​റ്റ് ഡയറക്ടര്‍ അമിത് ഗവാത്തെ, ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബിനീഷിനെതിരെ നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ​റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം എന്‍.സി.ബി കേസെടുക്കാനിടയുണ്ട്.

Astrologer

ബിനീഷിന്റെ കള്ളപ്പണ- ബിനാമി ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. അടച്ചുപൂട്ടിയ മൂന്നു കമ്ബനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡ് എന്നിവയെക്കുറിച്ച്‌ പൂര്‍ണ വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. ബിനീഷ് ഡയറക്ടറായ ബീ ക്യാപി​റ്റല്‍ ഫോറെക്സ് ട്രേഡിംഗ് (ബംഗളൂരു), ബീ ക്യാപി​റ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോള്‍ അവ വ്യാജ കമ്ബനികളാണെന്നു വ്യക്തമായെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

2015ല്‍ ബംഗളൂരുവിലാണ് സുഹൃത്തുമായിച്ചേര്‍ന്ന് ബി. ക്യാപി​റ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിനീഷ് ആരംഭിച്ചത്. 2018ല്‍ കമ്ബനിയുടെ പ്രവര്‍ത്തനം നിറുത്തി. ഈ കമ്ബനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ നിഗമനം. ബിനീഷിന്റെ ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള കൊച്ചിയിലെ റയിന്‍ഹ ഇവന്റ് മാനേജ്‌മെന്റ്, ബംഗളൂരുവിലെ യോഷ് ഇവന്റ് മാനേജ്‌മെന്റ് കമ്ബനികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ബിനീഷിനുവേണ്ടിയാണ് കമ്ബനികള്‍ നടത്തിയിരുന്നതെന്നാണ് മുഹമ്മദ് അനൂപ് മൊഴി നല്‍കിയത്.

Vadasheri Footer