
അനധികൃതമായി ജി എസ് ടി ഈടാക്കി, കുറിക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന്

തൃശൂർ: അനധികൃതമായി ജി എസ് ടി ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ നെല്ലിക്കുന്ന് സ്വദേശി എരിഞ്ഞേരി വീട്ടിൽ ഇ.പി.സാബു ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ മിഷ്യൻ ക്വാർട്ടേർസ് ജംഗ്ഷനിലെ ഭാഗ്യരത്ന കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനെതിരെ ഇപ്രകാരം വിധിയായതു്.
സാബു എതിർകക്ഷി സ്ഥാപനത്തിൽ ചേർന്ന കുറി വിളിക്കുകയായിരുന്നു. കുറി സംഖ്യയിൽ നിന്ന് ജി എസ് ടി എന്നെഴുതി കുറിക്കമ്പനി 7800 രൂപ ഈടാക്കുകയുണ്ടായിട്ടുള്ളതാകുന്നു. മുദ്രണം ചെയ്ത ഫോമിൽ ജി എസ് ടി എന്നെഴുതിച്ചേർത്തായിരുന്നു സംഖ്യ ഈടാക്കുകയുണ്ടായതു്.ഭീമമായ ഫോർമാൻ കമ്മീഷൻ കൈപ്പറ്റിയതിന് ശേഷമാണ് ഇപ്രകാരം ജി എസ് ടി ഈടാക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടും നിരീക്ഷിച്ചു.ഹർജിക്കാരന് നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകണമെന്ന് വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
