
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം , ഒരാൾ ഗുരുതരാവസ്ഥയിൽ

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കനത്തമഴയാണ് വട്ടവടയില്‍ അനുഭവപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിന് മുകളിലേയ്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മഴ മൂലം ഇവർ ഷെഡിൽ കയറി നിൽക്കുകയായിരുന്നു. തകർന്ന ഷെഡിൽ നിന്ന് വൈദ്യൂതാഘാതം ഏൽക്കുകയായിരുന്നു.

മൂന്ന് മണിയ്ക്ക് ശേഷം മേഖലയിൽ കനത്ത മഴ ആണ് അനുഭവപ്പെട്ടത് . നിലവിൽ മഴ കുറവുണ്ട്. അപകടത്തിൽ മരണമടഞ്ഞ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും ദേവികുളത്ത് നിന്ന് പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.


അതെ സമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു . കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ തീവ്രമഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയത്ത് കനത്തമഴയാണ് ലഭിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജില്ലയുടെ വനമേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കന്‍ ആന്‍ഡമാന്‍ കടലിലുമായി സ്ഥിതി ചെയ്യുകയാണ്. തുടര്‍ന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ ( തിങ്കളാഴ്ച) മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ചൊവ്വാഴ്ചയോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ച രാവിലെ തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍ക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറന്‍, സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ എത്താനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
