
ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം.

ഭുവനേശ്വർ : ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തി അഗ്‌നി-4 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിൻ്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. അത്യാധുനിക നാവിഗേഷൻ സംവിധാനവും ഉയർന്ന കൃത്യതയുള്ള ലക്ഷ്യഭേദന ശേഷിയും ഉൾക്കൊള്ളുന്ന അഗ്‌നി-4, ഇന്ത്യയുടെ പ്രധാന തന്ത്രപ്രധാന മിസൈൽ സംവിധാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
പറക്കുന്നതിനിടെ തടസ്സങ്ങളോ വ്യതിയാനങ്ങളോ ഉണ്ടായാൽ അവ സ്വയം തിരിച്ചറിഞ്ഞ് ഗതി തിരുത്താൻ കഴിയുന്ന ആധുനിക സംവിധാനമാണ് അഗ്‌നി-4ൻ്റെ പ്രധാന സവിശേഷത. ഭൂതലത്തിൽ നിന്ന് വിക്ഷേപിക്കുന്ന ഈ ബാലിസ്റ്റിക് മിസൈലിന് ദീർഘദൂര ലക്ഷ്യങ്ങളെ അതിവ കൃത്യതയോടെ തകർക്കാൻ കഴിയും. അഗ്‌നി-1, അഗ്‌നി-2, അഗ്‌നി-3, പൃഥ്വി തുടങ്ങിയ മിസൈൽ സംവിധാനങ്ങൾ ഇതിനകം ഇന്ത്യയുടെ പ്രതിരോധ സേനയുടെ ഭാഗമാണ്.
അതിലേക്ക് അഗ്‌നി-4ൻ്റെ വിജയകരമായ പരിക്ഷണം കൂടി ചേർന്നതോടെ 3,000 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള ഇന്ത്യയുടെ ശേഷി കൂടുതൽ ശക്തിപ്പെട്ടു. ഇന്ത്യയുടെ വിശ്വസനീയമായ ആണവ പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായ അഗ്‌നി പരമ്പരയിലെ സുപ്രധാന മിസൈലാണ് അഗ്നി-4.
