
ലോട്ടറി ടിക്കറ്റുകള്‍ കവര്‍ച്ച ചെയ്ത പ്രതി പിടിയില്‍

ഗുരുവായൂർ : ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തി വില്‍പ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി പിടിയില്‍. ചൊവ്വല്ലൂര്‍ പുളിച്ചാരം വീട്ടില്‍ കബീറിനെയാണ് (57) അന്തിക്കാട് പൊലീസ് ഗുരുവായൂരില്‍ നിന്ന് പിടികൂടിയത്. ജൂണ്‍ 21-ന് രാവിലെ യാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്തിക്കാട് സ്വദേശികളായ ഭിന്നശേഷിക്കാരായ ലോട്ടറി വില്‍പ്പനക്കാരായ നടരാജന്‍, പ്രിയ എന്നിവരില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റുകള്‍ കവര്‍ച്ച ചെയ്തത്.
ഗ്രേ കളര്‍ സ്‌കൂട്ടറില്‍ എത്തിയ പ്രതി, ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന ഇവരുടെ പക്കല്‍ നിന്ന് ലോട്ടറികള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ കടന്നുകളയുകയായിരുന്നു. നടരാജന്റെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കുകയും ശാസ്ത്രീയമായ അന്വേഷണം നടത്തുകയും ചെയ്തു.
തുടര്‍ന്ന് പ്രതി ഗുരുവായൂരിലുണ്ടെന്ന് കണ്ടെത്തി പൊലീസ് സംഘം പിടികൂടുകയായിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു, എ.എസ്.ഐ. കൃഷ്ണകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, ഗോപകുമാര്‍, കൃപാഷ്, കൃഷ്ണദാസ്, ഡ്രൈവര്‍ സാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇത്തരത്തില്‍ ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവര്‍ച്ച ചെയ്യുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്.
