
തൃശൂർ നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ അതിഥി തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തി.

തൃശൂര്‍ : ജനവാസ മേഖലയിലെ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് (27) ആണ് തലയ്ക്കേറ്റ മാരകമായ പരിക്കുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പോലിസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള എട്ടാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തൃശൂര്‍ എം.ജി റോഡിലെ ഒരു ഹോട്ടലിലെ തൊഴിലാളികളായ ധന്‍പത് നായിക്കും മറ്റ് മൂന്ന് സുഹൃത്തുക്കളും കഴിഞ്ഞ ജൂണ്‍ 18-ാം തിയ്യതി രാത്രി 10 മണിയോടെയാണ് കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ്നിലെ വാടക വീട്ടില്‍ എത്തിയത്. ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി ഒഡീഷ സ്വദേശികള്‍ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം അവിടുത്തെ സര്‍വീസ് മോശമാണെന്ന് ആരോപിച്ച് ധന്‍പതും സുഹൃത്തുക്കളും പണം നല്‍കാതെ അവിടെനിന്നും ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. ഇതോടെ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ സംഘവും യുവാക്കളും തമ്മില്‍ കടുത്ത വാക്കേറ്റവും തര്‍ക്കവുമുണ്ടായി.
തര്‍ക്കം രൂക്ഷമായതോടെ അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന എട്ടംഗ സംഘം യുവാക്കളെ വീടിനുള്ളിലേക്ക് വലിച്ച് കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൈയില്‍ ഇടിവള ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ധരിച്ചാണ് പ്രതികള്‍ ധന്‍പതിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ധന്‍പതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ പിറ്റേദിവസം (ജൂണ്‍ 19) ധന്‍പതിന്റെ ആരോഗ്യനില വഷളായതോടെ സുഹൃത്തുക്കള്‍ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് (ജൂണ്‍ 21) രാവിലെയാണ് ധന്‍പത് മരണമടഞ്ഞത്. മരണവിവരം അറിഞ്ഞതോടെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടം വാടകയ്ക്കെടുത്താണ് ഈ സംഘം പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളില്‍ ഒരാള്‍ അസമിലേക്ക് കടന്നതായി സൂചനയുണ്ട്.

