
കഴുമല്ലൂർ ക്ഷേത്ര കവർച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍ : ബ്രഹ്മംകുളം കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണവും, വഴിപാടായി ലഭിച്ച ഏഴു പവന് സ്വര്‍ണാഭരണങ്ങളും, 120000 രൂപയും ഉള്‍പ്പടെ കവര്‍ച്ച നടത്തിയ പ്രതിയ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി വെളിയംകോട് വെസ്റ്റില്‍ താമസിയ്ക്കുന്ന വാടാ നപ്പള്ളി രായംമരയ്ക്കാര്‍ വീട്ടില്‍ സുഹൈല്‍ എന്ന ഓട്ടോ സുഹൈ (48) ലിനേയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നാകുല്‍ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി പോലീസ് ടീമും, ഗുരുവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

അമ്പതില്പരം മോഷണക്കേസുകളില്‍ പ്രതിയാണ് സുഹൈലെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ സിറ്റി പോലീസ് ടീമും, ഗുരുവായൂര്‍ പോലീസും സംഭവത്തില്‍ സംയുക്തമായി അന്വേഷണം നടത്തുകയും, ക്ഷേത്രത്തിന് പരിസരത്തുള്ള സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുകയും, സമാനമായ കുറ്റകൃത്യം ചെയ്ത അമ്പതില്പരം കുറ്റവാളികളെ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

സമീപകാലത്തായി വിവിധ ജയിലുകളില്‍ നിന്നും ഇറങ്ങിയ കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ അയാളുടെ പൊന്നാനിയിലുള്ള വീട്ടില്‍ നിന്നും പിടി കൂടുകയായിരുന്നു.

അമ്പതില്‍ കൂടുതല്‍ മോഷണക്കേസുകളില്‍ പ്രതി ആയിട്ടുള്ള സുഹൈലിന് തൃശ്ശൂര്‍ ജില്ലയില്‍ മാത്രം പത്തോളം പോലീസ് സ്റ്റേഷനുകളിലായി മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. സമീപകാലങ്ങളില്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും നടന്ന മോഷണങ്ങളില്‍ ഇയാള്‍ക്ക് ബന്ധം ഉണ്ടാവാനുള്ള സാധ്യത ഏറെയുണ്ടെന്നാണ് പോലീസ് നിഗമനം. മോഷ്ടിച്ച പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന ഇയാള്‍, പൊന്നാനി പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞവര്‍ഷം ഒരു വ്യവസായിയുടെ വീട്ടില്‍ നിന്നും 500 പവന് കവര്‍ച്ച ചെയ്തു കൊണ്ടുപോയ കേസിലും പ്രതിയാണ്. പിടികൂടിയ പ്രതിയുമായി ഗുരുവായൂര്‍ പോലീസ് മോഷണം നടന്ന കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ തെളിവെടുപ്പും നടത്തി.
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സേതു, ഗുരുവായൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് എന്നിവരും, ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിപിന്‍ വേണുഗോപാല്‍, എസ്.ഐ മഹേഷ്, എ.എസ്.ഐ മനോജ്, ഉഷ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലാല്‍ ബഹദൂര്‍ ജോസ്പോള്‍, ജോമോന് എന്നിവരും,
ടീം അംഗങ്ങളായ എ.എസ്.ഐ: പി.കെ. പഴനി സ്വാമി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി ചന്ദ്രന്, കൃഷ്ണപ്രസാദ്, റെജിന്‍ എന്നിവരും, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍, അരുണ്‍ എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
