
വെടിക്കെട്ടപകടം, കരാറുകാരൻ സതീശനും മരണത്തിന് കീഴടങ്ങി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരാറുകാരൻ സതീശനും (46) മരണത്തിന് കീഴടങ്ങി . തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ടൊരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ടൊരുക്കിയത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്ത് കൈവഴക്കം വന്ന വ്യക്തിയായിരുന്നു. മാത്രമല്ല, തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതും സതീശനായിരുന്നു. മണി ഫയർവർക്‌സ് എന്ന പേരിലായിരുന്നു വെടിക്കെട്ട് നിർമാണ ശാലയുടെ ലൈസൻസ് എടുത്തിരിക്കുന്നത്.

ദുരന്തത്തിൽ മരിച്ച ഒമ്പതുപേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞദിവസം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. മറ്റൊരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തിലാണെങ്കിലും പോസ്റ്റുമോർട്ടം പൂർത്തിയാക്കി. നാലുപേരെ അപകടശേഷം കാണാതായിട്ടുണ്ട്.

സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം നൽകും. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും. കേന്ദ്രസഹായം ഉൾപ്പെടെ മറ്റ് സഹായങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു

