
നിക്ഷേപങ്ങൾ തിരികെ നൽകിയില്ല,8.96ലക്ഷവും നഷ്ടവും നൽകണം.

തൃശൂർ : നിക്ഷേപങ്ങൾ പലിശ സഹിതം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കാതോട്ട് വീട്ടിൽ കെ.ആർ.ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഏങ്ങണ്ടിയൂരുള്ള മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാൻ, മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

ഉത്തമൻ 1,50,000 രൂപ, 1,00,000 രൂപ, 3,00,000 രൂപ, 2,00,000 രൂപ എന്നിങ്ങനെയാണ് നിക്ഷേപിക്കുകയുണ്ടായതു്. നിക്ഷേപസംഖ്യകൾ കാലാവധിയായപ്പോൾ 224000 രൂപ, 112000 രൂപ, 336000 രൂപ, 224000 രൂപ എന്നിങ്ങനെ പുതുക്കി നൽകുകയായിട്ടുള്ളതാകുന്നു. എന്നാൽ തുടർന്ന് നിക്ഷേപ സംഖ്യകൾക്ക് പലിശ നൽകുകയുണ്ടായില്ല. നിക്ഷേപ സംഖ്യകൾ തിരിച്ചുനൽകുകയും ചെയ്തില്ല.
തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യകൾ പലിശ സഹിതം നൽകാതിരുന്ന എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടും ആണെന്ന് കോടതി വിലയിരുത്തി.ഹർജിക്കാരന് സാമ്പത്തികമായും മാനസികമായും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആയത് പരിഹരിക്കേണ്ട ബാധ്യത എതിർകക്ഷികൾക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപങ്ങൾ പ്രകാരം 8,96,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
