
വിനോദയാത്ര- വാഗ്ദാനങ്ങൾ പാലിച്ചില്ല, 49,500 രൂപ നൽകുവാൻ വിധി

തൃശൂർ : വിനോദയാത്രയിൽ, വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ശ്രീ ദുർഗ്ഗയിലെ എ.അജിത, മകൾ അപർണ്ണ ,ചെറുമകൻ ഇഷാൻ.ഡി.നായർ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ഏൻഡ് ട്രാവൽസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.

ഹർജിക്കാർ, എതിർകക്ഷി സംഘടിപ്പിച്ച ജമ്മു കാശ്മീർ പാക്കേജ് ടൂറിലാണ് പങ്കെടുക്കുകയുണ്ടായത്. വാഗ്ദാനം ചെയ്തത് പോലെ താമസസൗകര്യങ്ങളും ഭക്ഷണവും ഏർപ്പാടാക്കിയിരുന്നില്ല. ഹൗസ് ബോട്ടിലെ താമസം, ഗോണ്ടോള റൈഡ് എന്നീ വാഗ്ദാനങ്ങളും പാലിക്കുകയുണ്ടായില്ല. യഥാസമയങ്ങളിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടും ആണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 45000 രൂപയും ചിലവിലേക്ക് 4500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
