
സിസാ തോമസിനെ വീണ്ടും ഡിജിറ്റൽ വി സി ആയി നിയമിച്ചു.

തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തി. ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.

“ഗവർണ്ണർ-സർക്കാർ പോര് കൂടുതൽ കടുപ്പിക്കും വിധമാണ് താൽക്കാലിക വിസി നിയമനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം പുറത്തുപോയ സിസ തോമസിനെയും ശിവപ്രസാദിനെയും ചാൻസലർ വീണ്ടും നിയമിച്ചത് സുപ്രീംകോടതി വിധി എടുത്ത് കൊണ്ടാണ്. ആറുമാസത്തേക്കാണ് ഇരുവരുടേയും നിയമനം. പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന വിധിയിലെ ഭാഗമാണ് രാജ്ഭവൻ്റെ ആയുധം. എന്നാൽ പുനർ നിയമനം ചാൻസലർക്ക് നടത്താമെങ്കിലും രണ്ട് സർവകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്ന ഭാഗമാണ് സർക്കാർ ഉന്നയിക്കുന്നത്. കെടിയു ആക്ട് 13 (7) ഡിജിറ്റൽ സർവ്വകലാശാല ആക്ട് 10( 11 പ്രകാരം സർക്കാർ ശുപാർശ പാലിക്കണം എന്ന് വിധി പ്രസ്താവമാണ് ഗവർണർക്കെതിരെ സർക്കാർ എടുത്തുപറയുന്നത്.
ചാൻസലറുടെ താൽക്കാലിക നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെ സർക്കാർ പാനൽ നൽകിയിരുന്നു. ഈ പാനൽ തള്ളിയാണ് രാജ്ഭവൻ്റെ പുനർ നിയമനം. ഇനി വീണ്ടും പാനൽ കൊടുക്കുന്നതടക്കം ആലോചിക്കുകയാണ് സർക്കാർ. വിജ്ഞാപനത്തിനെതിരെ നിയമനടപടിയും ആലോചിക്കുന്നു സർക്കാർ. വിജ്ഞാപനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ സിസ തോമസും ശിവപ്രസാദും വിസിമാരായി ചുമതലയേറ്റു”
