
ഉപ രാഷ്ട്രപതി ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ കളക്ടർ
അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, അഡീ. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി., കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഉപരാഷ്ട്രപതി റോഡ് മാർഗം
തെക്കേ നടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ഉപരാഷ്ട്രപതിയെയും പത്നിയെയും എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ വിജയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, ദേവസ്വം ബോർഡ് മെമ്പർമാരായ മനോജ് ബി. നായർ, സി. മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഉപരാഷ്ട്രപതിയെ ഷാൾ അണിയിച്ചു. തുടർന്ന് അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദർശനത്തിനെത്തി. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്ഷേത്ര ദർശനം പൂർത്തിയാക്കി ശ്രീവത്സത്തിൽ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചുമർചിത്രം ഉപഹാരമായി സമ്മാനിച്ചു.
രാവിലെ ഒമ്പതുമണിയോടെ ദർശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദർശനസമയം പുനക്രമീകരിച്ചത്.

ശേഷം, ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ കളക്ടർ
അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.