
പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി

പാലക്കാട് : പാലക്കാട് കോങ്ങാട് നടന്ന ലഹരിവേട്ടയിൽ ഒന്നര കിലോ വരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ. കെ.എസ്. സരിത എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ഇവർ നടത്തിയിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പന. ബംഗളുരുവിൽ നിന്ന് പാലക്കാട്ടും തൃശൂരും ചില്ലറ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു

സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള സൗഹൃദം സരിത തുടർന്നു പോന്നു. ഒരു വർഷം മുമ്പാണ് ഇരുവരും കോങ്ങാട് ടൗണിൽ കാറ്ററിംഗ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ മറവിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിൽ ഒന്നിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം ഇവർ ബംഗളുരുവിലേക്ക് പോയ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് വൈകിട്ട് ഇവർ വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് കാത്തുനിന്ന പൊലീസ് കൈയോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും
