
ഗുരുവായൂർ ആനയോട്ടം , പ്രാഥമിക പട്ടികയായി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തിലേക്ക് പരിഗണിക്കുന്ന 12 ആനകളുടെ പട്ടികക്ക് ആനയോട്ട ഉപസമിതി അംഗീകാരം നൽകി. . നന്ദൻ, വിഷ്ണു, ദേവദാസ്, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, സിദ്ധാർത്ഥൻ, ദേവി, ദാമോദർ ദാസ്, ബാലു, അയ്യപ്പൻകുട്ടി എന്നീ ആനകളാണ് പ്രാഥമിക പട്ടികയിലുള്ളത്.

ഇതിൽ നിന്ന് 10 ആനകളെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് ആനകളെയാണ് ആനയോട്ടത്തിൽ പങ്കെടുപ്പിക്കുക. രണ്ട് ആനകളെ കരുതലായി നിർത്തും. മാർച്ച് ഒമ്പതിന് ബ്രഹ്മകലശം കഴിഞ്ഞ ഉടൻ ഉച്ചപൂജക്കു മുമ്പായി ക്ഷേത്രം കിഴക്കെ ദീപസ്തംഭത്തിനു മുന്നിലാണ് നറുക്കെടുപ്പ്.
മാർച്ച് 10 ന് വൈകീട്ട് മൂന്നിന് മഞ്ജുളാലിന് സമീപത്ത് നിന്നാണ് ആനയോട്ടം തുടങ്ങുക. ശംഖ് വിളിക്കുന്നതോടെ ഓട്ടം തുടങ്ങും. ആദ്യം ഗോപുരനട കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ക്ഷേത്രത്തിനകത്തേക്ക് ഒരു ആനയെ മാത്രമേ പ്രവേശിപ്പിക്കൂ. ആനയോട്ടത്തിന് ശേഷം പുന്നത്തൂർക്കോട്ടയിൽ വിശേഷാൽ ആനയൂട്ട് നടക്കും
