കോടതി വിധി പാലിച്ചില്ല, സഹകരണ സംഘ ത്തിനും സെക്രട്ടറിക്കും വറണ്ട്

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ സഹകരണ സംഘ ത്തിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും, സെക്രട്ടറി ഇൻചാർജ് ശുഭലക്ഷ്മിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

മോഹനൻ, നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും 2016 ജനുവരി 11 മുതൽ, 12 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക് 2000 രൂപയും നല്കുവാൻ കല്പിച്ച് നേരത്തെ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ കല്പിച്ച് പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.