Madhavam header
Above Pot

വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വില തിരിച്ചു നൽകിയില്ല, ലെനോവ എം ഡി ക്ക് എതിരെ വാറണ്ട്

തൃശൂർ : വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. പുല്ലഴി പൂപ്പാടി വീട്ടിൽ സണ്ണി.പി.ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫോൺ 4 കമ്മ്യൂണിക്കേഷൻസിൻ്റെ ഉടമ, തൃശൂർ പൂത്തോൾ റോഡിലെ തൃശൂർ മൊബൈൽ കെയർ ഉടമ, ബാംഗ്ളൂരിലെ ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്.

Astrologer

മൊബൈൽ ഫോണിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ഫോണിൻ്റെ വിലയായ 10,000 രൂപയും 12 ശതമാനം പലിശയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ വിധിച്ചിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികൾക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer