Madhavam header
Above Pot

കാസർഗോഡ് മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് , ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു

കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതിന് തെളിവ് പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്ബര്‍ ബൂത്തില്‍ കളളവോട്ട് നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇതുസംബന്ധിച്ച്‌ കോൺഗ്രസ് നേതൃത്വം വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു . .

വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Astrologer

ഇതുസംബന്ധിച്ച്‌ കലക്ടര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടുമെന്ന്് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ 19-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മുന്‍ പഞ്ചായത്ത് മെമ്ബറും നിലവിലെ പഞ്ചായത്ത് മെമ്ബറും സിപിഎം പ്രാദേശിക നേതാവുമാണ് ദൃശ്യങ്ങളിലുളളത്. 16-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുളള മുന്‍ പഞ്ചായത്ത് മെമ്ബറായ സ്ത്രീ , 19-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ഇതിന് പുറമേ 24-ാം നമ്ബര്‍ ബൂത്തില്‍ വോട്ടുളള നിലവിലെ പഞ്ചായത്ത് മെമ്ബറും ഇവിടെ കളളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഒരു ബൂത്ത് ഏജന്റ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും, വോട്ടു രേഖപ്പെടുത്തിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡ് തിരികെ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടന്നപ്പളളി പഞ്ചായത്തിലെ പ്രാദേശിക നേതാവ് ഇവിടെ വന്ന് വോട്ടു രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ വോട്ട് മറ്റൊരു ബൂത്തിലാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ആളുമാറി വോട്ടുചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടുതവണ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റു ബൂത്തിലുളളവര്‍ വോട്ടു ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെയുളള പ്രാദേശിക രാഷ്ട്രീയ നേതാവ് ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ്‌തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.

കണ്ണൂരില്‍ വ്യാപകമായി കളളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്നുതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vadasheri Footer