Post Header (woking) vadesheri

ഘടക കക്ഷികൾക്ക് എതിർപ്പ് , രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ല

Above Post Pazhidam (working)

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ എതിര്‍ത്ത് ഘടകകക്ഷികള്‍ രംഗത്ത്. വയനാട് മത്സരിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എന്‍.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് വിവരം. ഇതോടെ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല.

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം. ദേശീയതലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിക്കുന്നത്. അതു കൊണ്ടുതന്നെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് ശരദ് പവാര്‍ അറിയിച്ചത്. സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇവരുടെ സമ്മര്‍ദ്ധമെന്നാണ് സൂചന. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നുവെങ്കില്‍ ബി.ജെ.പിക്കെതിരെ കര്‍ണാടകയില്‍ മത്സരിക്കുന്നതാണ് രാഷ്ട്രീയശരിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിത മണ്ഡലമെങ്കിലും വയനാടിനെ സംബന്ധിച്ച ഈ പ്രതികൂല റിപ്പോര്‍ട്ടുകളാണ് രാഹുലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സമ്മര്‍ദ്ദത്തിന് രാഹുല്‍ വഴങ്ങിയാല്‍ രാഹുല്‍ വയനാട്ടിലെത്തില്ല. പകരം കര്‍ണാടകയിലാകും രണ്ടാം മണ്ഡലം. കര്‍ണാടകയില്‍ രായ്ച്ചൂര്‍, ചിക്കോടി മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്.

ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ വന്നാല്‍ പിന്‍വലിക്കാന്‍ തയ്യാറെന്നാണ് പി.സി.സി നിലപാട്. രാഹുല്‍ ഗാന്ധിയുടെ നിലപാട് തന്നെയാണ് ഇനി പ്രഖ്യാപനത്തിന് വേണ്ടത്. അമേതിയിലല്ലാതെ രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യു.പി.എ. ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ തീരുമാനം വൈകുന്നത്.

First Paragraph Jitesh panikar (working)