Madhavam header
Above Pot

നിരോധിച്ച നോട്ടുകൾ ഗുജറാത്തിലെ ബി ജെ പി ഓഫീസിൽ മാറ്റി കൊടുത്തു

ന്യൂഡല്‍ഹി: നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപയുടെ കറന്‍സി നല്‍കി ബി.ജെ.പിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ പഴയനോട്ട് മാറ്റുന്നതിന് 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുന്നതിന്റെയും പുതിയ 2000 രൂപ നോട്ടിന്റെ വലിയ ശേഖരം സൂക്ഷിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ബി.ജെ.പി ഓഫീസിലെയും ഫാംഹൗസിലെയും ഒളികാമറ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വീഡിയോയാണ് നേതാക്കള്‍ പ്രദര്‍ശിപ്പിച്ചത്. ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിക്ക് ലാഭമുണ്ടാക്കാനാണ് നോട്ട് അസാധുവാക്കിയതെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.

Astrologer

രാജ്യത്തെ വ്യവസായമേഖലയ്ക്ക് നോട്ട് നിരോധനം മൂലം വന്‍ നഷ്ടം അനുഭവിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്‍, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer