
വാൽപ്പാറ അപകടം, കൊല്ലപ്പെട്ടത് അദ്ധ്യാപക സംഘത്തിലെ 9 പേർ

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ . മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കൊളത്തൂർ പാലൂർ സ്വദേശിനി അജിത (54), അധ്യാപകരായ പാങ്ങ് താണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കൊളത്തൂർ സ്വദേശി ആശ (41), പാങ്ങ് മില്ലുംപടി സ്വദേശി മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പള്ളിപ്പറമ്പ് സ്വദേശിയും സ്കൂളിലെ പാചകതൊഴിലാളിയുമായ സാജിത (45), മരിച്ച സുഹറയുടെ മകൻ ഹിഷാം (12), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക ഷക്കീല (37) എന്നിവരാണ് മരിച്ചത്.

ഇതിൽ സാജിദ ടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ഡ്രൈവർ മുഹമ്മദ് ഫാസിത്തും ശഹദിനുമടക്കം 4 പേർ ചികിത്സയിലാണ്. ഇതിൽ 3 പേരെ പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയാണ് പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഇതിന് ശേഷം പൊള്ളാച്ചിയിലേക്ക് പോകവെയാണ് നടുക്കുന്ന അപകടമുണ്ടായത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.

