Post Header (woking) vadesheri

വീര്യം കുറഞ്ഞ മദ്യം ആവിഷ്‌കരിച്ചത് എല്‍ഡിഎഫ് : മന്ത്രി എം ലിജു.

Above Post Pazhidam (working)

തിരുവനന്തപുരം: കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്നതില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തെ, വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത് ഇടതുപക്ഷ സര്‍ക്കാരാണ്. അതിനുശേഷം 2025 ല്‍ നടത്തിയ മറ്റൊരു ഭേദഗതിയിലൂടെ കേരളത്തില്‍ ഹോര്‍ട്ടി വൈന്‍ ( പഴവര്‍ഗങ്ങളില്‍ നിന്നുള്ള മദ്യം) ഉത്പാദിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി ലിജു ചൂണ്ടിക്കാട്ടി.

അതിന്റെ വീര്യം 20 മുതല്‍ 30 ശതമാനം വരെയാണ്. അത്തരത്തില്‍ മദ്യം ഉത്പാദിപ്പിക്കാനുള്ള ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമെടുത്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അത്തരത്തില്‍ കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം എന്ന ആശയം കൊണ്ടുവന്ന്, അതിനെ നടപ്പില്‍ വരുത്തിയ എല്‍ഡിഎഫ് ഇപ്പോള്‍ അതിനെ കുറ്റപ്പെടുത്തുന്നതിനു പിന്നിലെ സാംഗത്യം എന്താണെന്ന് മന്ത്രി ലിജു ചോദിച്ചു.

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിലെ എക്‌സൈസ് വകുപ്പ് പ്രത്യേക തീരുമാനം ഒന്നുമെടുത്തിട്ടില്ല. നിലവില്‍ ധനകാര്യ വകുപ്പിലെ ജിഎസ്ടി വകുപ്പ്, സെയില്‍സ് ടാക്‌സ് സംബന്ധിച്ച് നിലവില്‍ ഉണ്ടായിരുന്നതില്‍ നിന്നും ഒരു റേറ്റ് ഫിക്‌സ് ചെയ്തിട്ടുണ്ട്. അതല്ലാതെ മറ്റൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. എക്‌സൈസ് വകുപ്പ് ഈ വിഷയത്തില്‍ നയപരമായ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടുമില്ല. മന്ത്രി എം ലിജു വ്യക്തമാക്കി.

അബ്കാരി നയം സംബന്ധിച്ച് നിയമസഭ സമ്മേളനത്തിനും ശേഷം കാര്യമായ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയും മുന്നണിയും, വിവിധ സംഘടനകള്‍, വ്യക്തികള്‍, മദ്യ വിരുദ്ധ സമിതികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. എല്ലാവരുടേയും അഭിപ്രായങ്ങള്‍ തേടിയശേഷം കേരളത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലുള്ള മദ്യനയമാകും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. ഇപ്പോഴുള്ളത് നികുതിയുമായി ബന്ധപ്പെട്ട തീരുമാനമാണെന്നും മന്ത്രി ലിജു പറഞ്ഞു.

First Paragraph Jitesh panikar (working)