
ചെമ്പൈ സംഗീതോത്സവം വെള്ളി മുതൽ ആകാശവാണി പ്രക്ഷേപണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം, വെള്ളി മുതല്‍ ആകാശവാണി നേരിട്ട് സംപ്രേഷണം ചെയ്യും. ടി.എസ്. സേതുമാധവനും, സംഘവും അവതരിപ്പിയ്ക്കുന്ന നാദസ്വര കച്ചേരിയോടേയാണ് സംപ്രേക്ഷണത്തിന് തുടക്കിടുന്നത്. ഇന്നുമുതല്‍ ഏകാദശി ദിവസം വരെ, രാവിലെ 9.30-മുതല്‍ 12-മണിവരേയും, രാത്രി 7.35-മുതല്‍ 8.30-വരേയുമാണ് ആകാശവാണി സംപ്രേഷണം ചെയ്യുന്നത്.

ആറ്റുവശ്ശേരി മോഹനന്‍ പിള്ള, നെടുംകുന്നം വാസുദേവന്‍, ആറ്റൂര്‍ പി.കെ. മനോഹരന്‍, ശ്രീലത മണ്ണൂര്‍ പി. രാജകുമാരനുണ്ണി, രജ്ഞിനി വര്‍മ്മ തുടങ്ങിയ പ്രഗദ്ഭര്‍ റിലേ കച്ചേരി അവതരിപ്പിയ്ക്കും. 20-മിനിറ്റുനേരമാണ് ഓരോ കച്ചേരിയ്ക്കും സമയം അനുവദിച്ചിരിയ്ക്കുന്നത്. രാത്രി 7.35-മുതല്‍ 8.30-വരെയുള്ള കച്ചേരികള്‍ ദൂരദര്‍ശനും സംപ്രേഷണം ചെയ്യും. ഏകാദശി ദിവസം രാത്രി 10-മണിയോടെ ഈവര്‍ഷത്തെ ചെമ്പൈ സംഗീതോത്സവം സമാപിക്കും

വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ മഞ്ജരി ആലപിച്ച ഭജൻസ് ഏറെ ആസ്വാദകരമായി , പശുപതി തനയാ , എന്തേ കണ്ണനിത്ര കറുപ്പു നിറം , കരുണാ നിധേ , രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ , ഗോവിന്ദ ദാമോദർ എന്നീ ഭജൻസ് ആണ് മഞ്ജരി ആലപിച്ചത് , തബലയിൽ മഹേഷ് മണിയും ഹാർമോണിയത്തിൽ പ്രകാശ് ഉള്ള്യേരിയും പിന്തുണ നൽകി. ചെമ്പൈ സംഗീതോത്സവത്തില്‍ ഇതുവരെ 1700-ഓളംപേര്‍ സംഗീതാര്‍ച്ചന നടത്തി