Madhavam header
Above Pot

തിരിച്ചടി, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച : വി ഡി സതീശന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റിലുണ്ടായ തിരിച്ചടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണെന്ന് തുറന്നുപറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിന് പ്രധാന കാരണം നഗരസഭയുടെ പ്രവര്‍ത്തനങ്ങളാണ്. ജാതി സമവാക്യങ്ങള്‍ യു.ഡി.എഫിന് പ്രതികൂലമായോ എന്ന് നേതൃത്വം പരിശോധിക്കണം. വി.ഡി സതീശന്‍

Astrologer

മഞ്ചേശ്വരവും എറണാകുളവും നിലനിറുത്താന്‍ പറ്റിയതും അരൂര്‍ പിടിച്ചെടുക്കാന്‍ പറ്റിയതുമാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നേട്ടം. അതേസമയം, വട്ടിയൂര്‍ക്കാവും കോന്നിയും നഷ്‌ടമായത് കനത്ത തിരിച്ചടിയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കണം. പാലായില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യവും തര്‍ക്കങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിരുന്നു. അത് കോന്നിയിലും ആവര്‍ത്തിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ അവസാനംവരെ കോന്നിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ദൗര്‍ബല്യവും ഏകോപനമില്ലായ്‌മയും കാര്യമായി ബാധിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വേണമെന്ന് പറഞ്ഞ് യു.ഡി.എഫ് ഒരു സമുദായ കക്ഷികളുടേയും പിന്നാലെ പോയിട്ടില്ല. എന്‍.എസ്.എസ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇങ്ങോട്ട് വന്നതാണ്. എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിച്ച‌ത് കൊണ്ട് മാത്രം തോല്‍ക്കില്ല. എന്നാല്‍, സമുദായ നേതൃത്വം രാഷ്‌ട്രീയത്തില്‍ സൂക്ഷിച്ച്‌ ഇടപെടാന്‍ ശ്രദ്ധിക്കണം. ബി.ജെ.പിയുടെ പിന്നാലെ പോയില്ല എന്നതാണ് എന്‍.എസ്.എസ് നിലപാടിന്റെ പ്രസക്‌തി. ഒരു ഘട്ടത്തിലും അവര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിട്ടില്ല. ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ എന്‍.എസ്.എസിനുമേല്‍ സംഘപരിവാര്‍ സംഘടനകളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനൊന്നും എന്‍.എസ്.എസ് വഴിപ്പെട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

1996ലെ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് എല്‍.ഡി.എഫിനെയാണ് പിന്തുണച്ചത്. ചെങ്ങന്നൂരിലും പരസ്യമായി പറഞ്ഞില്ലെങ്കിലും എന്‍.എസ്.എസ് പിന്തുണ സി.പി.എമ്മിന് കിട്ടിയിരുന്നു. എന്‍.എസ്.എസ് ശരിദൂരം എന്ന് മാത്രമാണ് പറഞ്ഞത്. പക്ഷേ, അതിനെ കടത്തിവെട്ടി തിരുവനന്തപുരത്തെ എന്‍.എസ്.എസ് നേതൃത്വം യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. അത് കോണ്‍ഗ്രസിന് ദോഷം ചെയ്‌തിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായി എത്താത്തതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ട് സി.പി.എമ്മിന് മറിച്ചു. അത് അവര്‍ തമ്മിലുളള രഹസ്യ ധാരണയെന്ന് ഞാന്‍ പറയില്ല. എന്നാല്‍, ബി.ജെ.പിക്ക് ചെയ്യപ്പെടാതെ പോയ വോട്ട് എല്‍.ഡി.എഫിന് കിട്ടി എന്നതാണ് സത്യം.

എറണാകുളത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നതിനുള്ള പ്രധാന കാരണം മഴയാണ്. മഴ പെ‌യ്‌തതോടെ കഴിഞ്ഞ തവണ 72 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 58 ആയി കുറഞ്ഞു. മുപ്പതോളം ബൂത്തുകളില്‍ മുപ്പത് ശതമാനത്തിന് താഴെയാണ് വോട്ട് പോള്‍ ചെയ്യപ്പെട്ടത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുട്ടറ്റം വരെ വെളളം കയറി. എഴുപത് ശതമാനം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാവിലെ വോട്ട് ചെയ്യാന്‍ എത്തിയവര്‍വരെ മഴ കാരണം മടങ്ങിപ്പോയി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിച്ചത്. വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീട്ടിവ‌യ്ക്കാന്‍ പോലും തയാറായില്ല. മഴ പെയ്‌ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ നിന്ന് യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭ‌യ്ക്ക് ഒളിച്ചോടാനാകില്ല. നഗരസഭയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് വികാരമുണ്ടായിരുന്നു. കൊച്ചിയിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്നതിനായാണ് കുഴി എടുത്തിരിക്കുന്നത് എന്നെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞു. പക്ഷേ, നഗരസഭ പ്രതിക്കൂട്ടിലാണ്. സൗമിനി ജയിന്‍ മേയറായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. അതില്‍ ഉചിതമായ തീരുമാനം വൈകാതെ ഉണ്ടാകും.

ഉപതിരഞ്ഞെടുപ്പ് ഒരിക്കലും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഴുവന്‍ യു.പി.എ സഖ്യത്തിനൊപ്പം നിന്നപ്പോള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ജനം വോട്ട് ചെയ്‌തത് എ.ഐ.എ.ഡി.എം.കെയ്ക്ക് ആണെന്നുളള കാര്യം ഓര്‍ക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകള്‍, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഇവയെല്ലാം ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ ഘടകങ്ങളാണ്. എല്‍.ഡി.എഫിന്റേത് മികച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു. ചെറുപ്പക്കാരെ നിറുത്തിയത് അവര്‍ക്ക് വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേട്ടമായി. ചെറുപ്പക്കാര്‍ക്കിടയില്‍ അനുകൂലമായ വികാരം ഉണ്ടാക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് സാധിച്ചു.

Vadasheri Footer