Madhavam header
Above Pot

വാടാനപ്പള്ളി ഇരട്ട കൊലപാതകം , പ്രതിക്ക് ഇരട്ട ജീവപര്യന്തം.

തൃശൂർ : വാടാനപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പുറമെ മൂന്ന് കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെ (32)ആണ് തൃശൂർ ജില്ലാ അഡീ. ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2019 ഡിസംബർ 27 നാണ് കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. പിതാവിനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയും അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തതാണ് കേസ്.

Astrologer

ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന ഷഫീഖ് സംഭവ ദിവസം പിതൃഗ്യഹത്തിലെത്തി സ്വത്ത് തർക്കം ഉണ്ടാക്കി രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടയാൻ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും മകനായ ഷഫീഖ് അതി ക്രൂരമായി മർദ്ദിച്ചു. പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു. ഇതു കണ്ട് മാതാവ് ബോധരഹിതയായി. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി കദീജയെയും മർദ്ദിച്ചും കല്ലു കൊണ്ടിടിച്ചും കൊലപ്പെടുത്തി.

പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു വരികയായിരുന്ന ആളുകളാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ് വെച്ച് പൊലീലേൽപ്പിച്ചത്. വാടാനപ്പിള്ളി സി.ഐ ആയിരുന്ന കെ ആർ ബിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഷഫീഖിന് ജാമ്യം അനുവദിക്കാതെ വിചാരണ നടത്തിയ കേസിൽ പ്രതിക്ക് മാനസീക അസുഖമുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. ഇതിനായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചെങ്കിലും ഷഫീഖ് വൈരാഗ്യം മൂലമാണ് ഈ ക്രൂര കൃത്യം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്‌ത പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ബി സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജരായി.

Vadasheri Footer