Above Pot

പരാതിയിൽ നടപടിയില്ല , വനിതാ കമ്മിഷന് നേരെ മുളക് പൊടി എറിഞ്ഞ് വയോധിക

തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങിനിടെ കമ്മിഷന് നേരെ എഴുപതുകാരി മുളകുപൊടി എറിഞ്ഞു. മുളങ്കുന്നത്തുകാവ് വെളപ്പായ സ്വദേശിനി റിട്ട.
പ്രധാനാധ്യാപിക സൗദാമിനിയമ്മയാണ് മുളകുപൊടിയെറിഞ്ഞത്. താന്‍ നല്‍കിയ പരാതിയില്‍ കമ്മിഷന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ടൗണ്‍ ഹാളില്‍ നടന്ന സിറ്റിങിനിടെ ശനിയാഴ്ച്ച രാവിലെ 10നായിരുന്നു സംഭവം. തന്റെ ഭര്‍ത്താവ് കിരാതന്‍ നമ്ബൂതിരി മരിച്ചത് ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച്‌ ഇവര്‍ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. ശനിയാഴ്ച്ച നടന്ന സിറ്റിങില്‍ കമ്മിഷന്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല.

സിറ്റിങ് നടക്കുന്ന വിവരമറിഞ്ഞ് സൗദാമിനിയമ്മ ടൗണ്‍ഹാളിലെത്തിയിരുന്നു. സിറ്റിങ് തുടങ്ങി പരാതിക്കാരെ കമ്മീഷന്‍ വിളിച്ചയുടനെ കൈയ്യില്‍ കരുതിയിരുന്ന മുളകുപൊടി പാക്കറ്റ് വേദിയിലേക്ക് കയറി എറിയുകയായിരുന്നു.
വേദിയില്‍ ഫാനിട്ടിരുന്നതിനാല്‍ മുളക്പൊടി പറന്ന് ഉദ്യോഗസ്ഥരുടെ കണ്ണിലും ശരീരത്തിലുമായതോടെ ഇവര്‍ ബഹളം വെച്ചു ഇറങ്ങിയോടി. ഇതിനിടെ ഡ്യൂട്ടിലിയുണ്ടായിരുന്ന പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

Astrologer

2021 നവംബറിലാണ് ഇവര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. 2022 ജനുവരിയില്‍ സിറ്റിങിന് വിളിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് ഹിയറിങ് മാറ്റിവെച്ചു. പിന്നീട് ഫെബ്രുവരി 11ന് നടന്ന സിറ്റിങിനെത്തിയപ്പോള്‍ എതിര്‍കക്ഷികളുടെ പേര്‍ അയച്ച രജിസ്‌ട്രേറ്റ് പോസ്റ്റ് നഷ്ടപ്പെട്ടെന്ന് കമ്മിഷന്‍ അറിയിച്ചതായി സൗദാമിനിയമ്മ പറഞ്ഞു. വിവരമറിയിക്കാത്തതിനാല്‍ എതിര്‍കക്ഷികള്‍ സിറ്റിങിന് ഹാജരായില്ല.

ഇതേ തുടര്‍ന്ന് പരാതി പരിഗണിക്കാതെ തിരിച്ചയച്ചു. എതിര്‍കക്ഷികളുടെ പേരുകള്‍ കമ്മീഷന് നേരിട്ട് എഴുതി നല്‍കിയെങ്കിലും ഇന്നത്തെ സിറ്റിങ് വിളിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്റ്റേജില്‍ കയറി മുളക്‌പൊടി എറിഞ്ഞെന്ന് സൗദാമിനിയമ്മ പറഞ്ഞു. സംഭവത്തില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇവര്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് പിന്നീട് വിട്ടയച്ചു.

Vadasheri Footer