Madhavam header
Above Pot

ബ്രഹ്മ കലശത്തോടെ സഹസ്ര കലശ ചടങ്ങുകൾ സമാപിച്ചു , ഗുരുവായൂർ ഉത്സവം നാളെ കൊടിയേറും

ഗുരുവായൂർ : ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ആയിരത്തൊന്ന് കലശ കുംഭങ്ങളിലെ വിശേഷദ്രവ്യങ്ങളും പവിത്രമായ ബ്രഹ്‌മകലശവും അഭിഷേകം ചെയ്ത് ഉത്സവത്തിനു മുന്നോടിയുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചു. രാവിലെ 11.05-ന് തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ചൈതന്യ പൂരിതമായ ബ്രഹ്മകലശം തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.

Astrologer

പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി തെക്കേപ്പാട്ട് മനയ്ക്കല്‍ ജയപ്രകാശ് നമ്പൂതിരിയാണ് മുത്തുകുടയുടെ കീഴില്‍ ബ്രഹ്മകലശം ശ്രീലകത്തേയ്ക്ക് എഴുന്നെള്ളിച്ചത്. ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നതും, അഭിഷേകം ചെയ്യുന്നതും ദര്‍ശിക്കാനായി എത്തിയ ഭക്തരെകൊണ്ട് ക്ഷേത്രസന്നിധി നിറഞ്ഞുകവിഞ്ഞിരുന്നു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍മാരായ എന്‍. ഷാജുശങ്കര്‍, എ.വി. പ്രശാന്ത്, എം. ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ബ്രഹ്മകലശാഭിഷേകത്തിന് ശേഷം തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഉച്ചപൂജയും നിര്‍വ്വഹിച്ചു.

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. കൊവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഉത്സവം നടക്കുന്നത്. ക്ഷേത്രത്തില്‍ രാവിലെ ആനയില്ലാ ശീവേലിയോടെയാണ് ഉത്സവ ചടങ്ങുകള്‍ തുടങ്ങുക. ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും. രാത്രി കുഭത്തിലെ പൂയം നാളില്‍ തന്ത്രി നമ്പൂതിരിപ്പാടാണ് കൊടിയേറ്റം നിര്‍വ്വഹിക്കുക. ക്ഷേത്രം ഊരാളന്‍, തന്ത്രി നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തിയതിനുശേഷമാണ് കൊടിയേറ്റം നിര്‍വ്വഹിക്കുക. കൊടിയേറ്റം കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടും പകര്‍ച്ചയും കലാപരിപാടികളും ഉണ്ടാകാറുണ്ട്.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇതെല്ലാം വേണ്ടെന്ന് വച്ചിരിക്കുകയാണ്. പ്രസാദ ഊട്ടിന് പകരം കിറ്റ് നല്‍കാനാണ് ദേവസ്വം തീരുമാനം. ഉത്സത്തിന്റെ എട്ടാം ദിവസം അതി പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി നടക്കും. ഒന്‍പതാം ദിവസം ജനക്ഷേമാന്വേഷണത്തിനായി ഗുരുവായൂരപ്പന്‍ ക്ഷേത്രമതില്‍ക്കകം വിട്ട് പുറത്തിറങ്ങും.തുടർന്ന് പള്ളിവേട്ടയും പള്ളിയുറക്കവും നടക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ പുറത്തേക്കെഴുന്നള്ളുന്ന ഭഗവാനെ സീകരിക്കാന്‍ ഭക്തജനങ്ങളും ഒരുങ്ങിയിരിക്കും. വഴി നീളെ നിറപറയും നിലവിളക്കും അലങ്കാരങ്ങളും നടത്തിയാണ് ഭഗവാനെ സ്വീകരിക്കുക. രാത്രിയില്‍ ശ്രീബൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയില്‍ എഴുന്നള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കുന്ന ഗുരുവായൂരപ്പന് മുമ്പില്‍ തായമ്പകയും അരങ്ങേറും. ഉത്സവം കഴിയുന്നത് വരെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവശനമുണ്ടാകില്ല. 23ന് ആറാട്ടിന് ശേഷം കൊടിയിറങ്ങുന്നതോടെയാണ് ഉത്സവം സമാപിക്കുക

Vadasheri Footer