Header Aryabhvavan

മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവം: ഉദ്യോഗസ്ഥയെ പിങ്ക് പൊലീസിൽ നിന്നും മാറ്റി

Above article- 1

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി. സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ ആണ് പിങ്ക് പൊലീസില്‍ നിന്ന് സ്ഥലം മാറ്റിയത്. റൂറല്‍എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ചന്വേഷിച്ച ആറ്റിങ്ങള്‍ ഡിവൈ എസ്പി റിപ്പോര്‍ട്ട് റൂറല്‍ എസ് പിയ്ക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശുപാര്‍ശയെന്നാണ് സൂചന.

Astrologer

വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു.

ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാ​ഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാ​ഗില്‍ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Vadasheri Footer