Madhavam header
Above Pot

തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും .

Astrologer

തൃശൂര്‍: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാകും തൃശൂര്‍ പൂരം നടത്തുക.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ചടങ്ങുകള്‍നടത്തുകയും ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്ബോള്‍ സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ പരിശോധിച്ച്‌ വ്യക്തത വരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.

മറ്റ് പൂരങ്ങളെ അപേക്ഷിച്ച്‌ തൃശൂര്‍ പൂരം നടത്തുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടെന്നും ഇത്‌ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍വാധികം സുരക്ഷയോടെ പൂരം നടത്താന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അഭിപ്രായപ്പെട്ടു.

യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്‌, ആര്‍ ഡി ഓ എന്‍ കെ കൃപ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, റെജി ജോയ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം എം ജി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ വിഭൂഷണ്‍, തൃശൂര്‍ തഹസില്‍ദാര്‍ എം സന്ദീപ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.എം പ്രഭു വടക്കുംനാഥന്‍ ദേവസ്വം മാനേജര്‍ എം മനോജ്‌ കുമാര്‍, തിരുവമ്ബാടി ദേവസ്വം സെക്രട്ടറി എം രവികുമാര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്‌ സതീഷ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Vadasheri Footer