![](https://malayalamdaily.in/wp-content/uploads/2019/06/thrissur-aquatic.jpg)
ഈ വർഷം രണ്ട് സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കും: മന്ത്രി ഇപി ജയരാജൻ
തൃശൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നവീകരിച്ച തൃശൂർ നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അക്വാട്ടിക്ക് കോംപ്ലക്‌സിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് 24 സ്വിമ്മിങ്ങ് പൂളുകൾ ഉടൻ യാഥാർഥ്യമാകും. ലാലൂരിൽ നിർമ്മിക്കുന്ന ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കായിക വികസനത്തിൽ തൃശൂരിന് വലിയ പരിഗണനയാണ് സർക്കാർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു. കായിക വികസനത്തോടൊപ്പം കായിക താരങ്ങളുടെ ക്ഷേമവും സർക്കാർ ഉറപ്പുവരുത്തും. കായിക നയത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകും.
6.69 കോടി രൂപ ചെലവിലാണ് നീന്തൽക്കുള സമുച്ചയം നവീകരിച്ചത്. വിദ്യാർഥികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കും. ചുരുങ്ങിയ കാലം കൊണ്ട് നീന്തൽ കേരളത്തിൽ ജനപ്രിയ കായിക ഇനമായി മാറികഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രാപ്തമായ നിർമ്മാണപ്രവർത്തനങ്ങൾ തൃശൂരിലെ നീന്തൽ സമുച്ചയത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
അക്വാട്ടിക് കോംപ്ലക്‌സിലെ പ്രധാന നീന്തൽക്കുളം, നവീകരിച്ച ഹോസ്റ്റൽ റൂം, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ ആധുനിക രീതിയിലാണ് പൂർത്തീകരിച്ചത്. അത്യാധുനിക രീതിയിലുളള ഫിൽട്ടറേഷൻ സിസ്റ്റം, സ്റ്റാർട്ടിങ് ബ്ലോക്കുകൾ, പൂൾ ലാഡറുകൾ, ഡ്രൈവിങ് ബോർഡുകൾ, ഫ്ളഡ്‌ലൈറ്റ് സിസ്റ്റം, വാട്ടർ ലൈറ്റിങ് സിസ്റ്റം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. അക്വാട്ടിക് കോംപ്ലക്സിലെ ബാസ്‌ക്കറ്റ് ബോൾ, വോളി ബോൾ കോർട്ടുകളും നവീകരിച്ചു. നീന്തൽ പഠനത്തിന് മാത്രമായി 27 കായികതാരങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ മുറികളും നവീകരിച്ചു. 1987ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് നിർമ്മിച്ചതാണ് ഈ നീന്തൽക്കുളം.
നവീകരിച്ച ഹോസ്റ്റൽ ബ്ലോക്കിൻെ്‌റ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ., കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ് മേരി തോമസ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്‌റ് മേഴ്‌സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ എം.എസ്. സമ്പൂർണ, സംസ്ഥാന സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് മെമ്പർ ഐ.എം. വിജയൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്‌റ് കെ.ആർ. സാംബശിവൻ, അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് റോജി ആൻറണി എന്നിവർ പങ്കെടുത്തു. കായിക യുവജനകാര്യാലയം അഡീഷ്ണൽ ഡയറക്ടർ അജിത്കുമാർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ സഞ്ജയകുമാർ ഐ.എഫ്.എസ്. സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻറ് ബിന്നി ഇമ്മട്ടി നന്ദിയും പറഞ്ഞു.
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)