Madhavam header
Above Pot

കോസ്റ്റൽ പോലീസ് വാർഡൻ നിയമനം മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതി: മുഖ്യമന്ത്രി

new consultancyഗുരുവായൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ലെന്ന് കോസ്റ്റൽ പോലീസ് വാർഡൻമാരോടായി മുഖ്യമന്ത്രി പറഞ്ഞു. 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം സേനക്ക് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

Astrologer

അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡുകൾ നൽകി. തുടർന്ന് സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പോലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.

new consultancy

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.
പാസിംഗ് ഔട്ട് പരേഡിൽ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിംഗ് എ.ഡി.ജി.പി പോലീസ് അക്കാദമി സൂപ്രണ്ട് ഡോ. ബി. സന്ധ്യ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

buy and sell new

Vadasheri Footer