Madhavam header
Above Pot

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടു, കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് തീയിട്ടു . . രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു . ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘം ആണ് തീയിട്ടത് .ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചിട്ടുണ്ട്. പിന്നിൽ സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്ന് വാദിച്ച സന്ദീപാനന്ദഗിരിക്ക് നേരെയും നേരത്തെ ആക്രമണ ശ്രമമുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വാമി സ്വീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി ഭീഷണികളും ഉണ്ടായതായി സ്വാമി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

Astrologer

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി. ധനമന്ത്രി തോമസ് ഐസകിനും പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമൊപ്പമാണ് മുഖ്യമന്ത്രി തിരുവനന്തപുരം കുണ്ടമൺ കടവിലെ ‘സാളഗ്രാമം’ എന്ന ആശ്രമത്തിലെത്തിയത്.സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും അവരെ കണ്ടെത്താൻ പൊലീസ് സന്നദ്ധമാകും. ആശ്രമത്തിന് കേടുപാടുകളുണ്ട്. സംഘപരിവാറിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തിൽ സ്വീകരിയ്ക്കാം. ഇപ്പോൾ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തിൽ നിന്നാണ് സന്ദീപാനന്ദഗിരി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികൾ നമ്മുടെ രാജ്യത്ത് തുടർന്നും ആക്രമണങ്ങൾ നടത്തി വരികയാണ്. കേരളത്തിന്‍റെ മതനിരപേക്ഷമനസ്സിനെ തകർക്കാൻ വേണ്ടി നടക്കുന്ന വർഗീയശക്തികളെ തുറന്നുകാണിയ്ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാകാലത്തും സംഘപരിവാറിന്‍റെ കണ്ണിലെ കരടാണ്. കുറച്ചുകാലം മുമ്പ് ഈ ആശ്രമത്തിന് നേരെത്തന്നെ ചില നീക്കങ്ങൾ സംഘപരിവാറിന്‍റെ ഭാഗത്തു നിന്നുണ്ടായിരുന്നു. സ്വാമിയെ ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. സംഘപരിവാറിന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. യഥാർഥ സന്യാസിമാർ ആരെയാണ് ഭയപ്പെടേണ്ടത്? കപട സന്യാസിമാരെ മാത്രമേ ഇവർക്ക് ഭയപ്പെടുത്താനാകൂ.”

Vadasheri Footer