Madhavam header
Above Pot

‘ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല’, മുഖ്യമന്ത്രി,പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം∙ സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങിക്കണമെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകികൊണ്ട് പി.സി.വിഷ്ണുനാഥ് പറഞ്ഞു. വിഷയം അടിയന്തരമായി സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി. സർക്കാരിന്റെ സ്ത്രീപക്ഷ ക്യാംപയിൻ ഇങ്ങനെയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

Astrologer

എന്നാൽ ഇക്കാര്യം സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാൻ കാലതാമസമുണ്ടായെന്ന പരാതി ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി സ്ഥാനത്ത് എ.കെ.ശശീന്ദ്രനുണ്ടാകരുതെന്ന താക്കീതുമായാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തിയത്. അപമാനിക്കപ്പെട്ടു എന്നു കാണിച്ച് യുവതി നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മന്ത്രി രാജിവച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം എന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം

ഇതിനിടെ, സഭയ്ക്ക് പുറത്ത് യുവമോർച്ചാ പ്രവർത്തകർ എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

Vadasheri Footer