Madhavam header
Above Pot

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിനും ഡിസം: 3-ന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .വെള്ളിയാഴ്ച്ച വൈകീട്ട് 6 ന് മന്ത്രി കെ രാധാകൃഷ്ണൻ സംഗീതോത്സവം ഉൽഘാടനം ചെയ്യും . ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം തിരുവനന്ത പുരം വി സുരേന്ദ്രന് മന്ത്രി സമ്മാനിക്കും ശനിയാഴ്ച രാവിലെ 7 ന് സംഗീത മണ്ഡപത്തിൽ തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് തിരി തെളിയിക്കുന്നതോടെ 15 ദിവസത്തെ സംഗീതോത്സവത്തിന് തുടക്കമാകും 2257 പേർ ഇത്തവണ സംഗീതാർച്ചന നടത്തും

Astrologer

ഡിസം: 2-ന് നവമി ദിനത്തില്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്ന ഗജഘോഷയാത്രയില്‍, ഭഗവാന്റെ ഗജ സാമ്പത്തിലെ 15-ഓളം ആനകള്‍ പങ്കെടുക്കും. ഗജരാജന്‍ പ്രതിമയില്‍ കൊമ്പന്‍ ഇന്ദ്രസെന്‍ ഗജരാജ പുഷ്പാര്‍ച്ചന നടത്തും. ഏകാദശി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ഉള്ള പ്രത്യേക ക്യൂ സംവിധാനം, രാവിലെ അഞ്ചിന് അവസാനിപ്പിയ്ക്കും. പിന്നീട് ആറുമണിയ്ക്ക്‌ശേഷം ഉച്ചയ്ക്ക് ഒരുമണിവരെ ക്ഷേത്രത്തില്‍ വി.ഐ.പി ദര്‍ശനം ഉണ്ടാകില്ല കൂടാതെ ചോറൂണ്‍ കഴിഞ്ഞ് വരുന്നവര്‍ക്കുള്ള പ്രത്യേക ക്യൂ സംവിധാനവും ഏകാദശി ദിനത്തില്‍ ഉണ്ടായിരിയ്ക്കില്ല. എന്നാല്‍ 1000-രൂപയുടേയും, 4500-രൂപയുടേയും നെയ്യ് വിളക്ക് ശീട്ടാക്കി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക്, പ്രത്യേക ക്യൂ സംവിധാനം ഉണ്ടായിരിയ്ക്കും.

ക്ഷേത്രത്തില്‍ രാവിലെ 7-മണിയ്ക്ക് നടക്കുന്ന വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പൻ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലമേറ്റും , ഗോകുലും, ശ്രീധരനും പറ്റാനകളാകും. തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ സന്തോഷ് എന്നിവര്‍ നയിയ്ക്കുന്ന പഞ്ചാരിമേളം,അകമ്പടിയാകും . രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പിന്, പല്ലശ്ശന മുരളി മാരാര്‍, കലാമണ്ഡലം ഹരിനാരായണന്‍, പെരുവനം വിനുമാരാര്‍, മച്ചാട് ഉണ്ണിനായര്‍, ഗുരുവായൂര്‍ ഷണ്‍മുഖന്‍ എന്നിവര്‍ നയിയ്ക്കുന്ന പഞ്ചവാദ്യം അകമ്പടി സേവിയ്ക്കും. സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിനകത്ത് ഗുരുവായൂര്‍ ഗോപന്‍ മാരാരും, സംഘവും അവതരിപ്പിയ്ക്കുന്ന തായമ്പകയും അരങ്ങേറും . ഏകാദശി ദിനത്തില്‍ ഉച്ചയ്ക്ക് 2-മണി മുതല്‍ സുവര്‍ണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മത്സരവും ഉണ്ടായിരിയ്ക്കും.

ഭക്തര്‍ക്ക് പ്രസാദ ഊട്ടിനായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ചെയര്‍മാന്‍ അറിയിച്ചു. ഏകാദശിയ്ക്കുള്ള പ്രസാദ ഊട്ടിന്, മുപ്പത്തയ്യായിരത്തിലേറെ ഭക്തര്‍ക്കുള്ള സൗകര്യമാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. ഏകാദശി ദിവസം പ്രഭാത ഭക്ഷണം രാവിലെ 7-മണിമുതല്‍ 9-മണിവരേയും, തുടര്‍ന്ന് പ്രസാദ ഊട്ട് 8-മണിയ്ക്കും ആരംഭിയ്ക്കും. പ്രസാദ ഊട്ടിനുള്ള ക്യൂ രണ്ടുമണിയ്ക്ക് അവസാനിപ്പിയ്ക്കും. ഡിസം: 4-ന് പുലര്‍ച്ചെ 12-മണിയ്ക്ക് ആരംഭിയ്ക്കുന്ന ദ്വാദശി പണസമര്‍പ്പണം 8.30-ന് അവസാനിപ്പിയ്ക്കും. ദ്വാദശി പണസമര്‍പ്പണത്തിന്‌ശേഷം, രാവിലെ 9-ന് ക്ഷേത്രനടയടയ്ക്കും.

പിന്നീട് ഉച്ചകഴിഞ്ഞ് 3.30-ന് മാത്രമെ തുറക്കുകയുള്ളു. ഈ സമയങ്ങളില്‍ വിവാഹം, കുട്ടികള്‍ക്കായുള്ള ചോറൂണ്‍ എന്നീ വഴിപാടുകള്‍ നടക്കില്ല. ദ്വാദശി നാളില്‍ നടക്കുന്ന ദ്വാദശി ഊട്ട്, രാവിലെ 7-മണിമുതല്‍, 11-മണിവരെ അന്നലക്ഷ്മി ഹാളിലും, അതിനോട് ചേര്‍ന്നുള്ള പന്തലിലും വെച്ചും നടക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു .ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer